മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. മുസ്ലിംലീഗ്-സിപിഎം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് മുഹമ്മദിന് കുത്തേറ്റത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മുഹമ്മദ് മരിച്ചത്.

ആക്രമണത്തില്‍ സമീറിന്റെ ബന്ധു ഹംസക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിടിച്ചുമാറ്റാന്‍ എത്തിയതാണ് സമീര്‍. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിസാം, അബ്ദുള്‍ മജീദ്, മൊയിന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പ്രദേശത്ത് സിപിഎം-യുഡിഎഫ് സംഘര്‍ഷം നിലനിന്നിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടിരുന്നതാണ്. അതേസമയം സിപിഎം ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു.

 

Top