തെരഞ്ഞെടുപ്പ്; ചാനല്‍ സര്‍വെകള്‍ തടയണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചാനല്‍ സര്‍വേകള്‍ തടയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണക്ക് പരാതി നല്‍കി. സര്‍വേകള്‍ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചെന്നിത്തല പറയുന്നു. സ്വതന്ത്രവും നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതാണ് ഇതെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്ന സര്‍വേകളാണ് വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതിനെതിരെ ചെന്നിത്തല കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. അഭിപ്രായ സര്‍വേകളെ ജനം തിരസ്‌കരിച്ച ചരിത്രമാണുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. സര്‍വേകളിലൂടെ തന്നെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ സര്‍വേഫലം വന്‍ പരാജയമായിരുന്നുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരസ്യം നല്‍കിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സര്‍വേഫലം. വിരട്ടിയും പരസ്യം നല്‍കിയും മാധ്യമങ്ങളെ സര്‍ക്കാര്‍ വിലയ്ക്കെടുത്തു. മാധ്യമങ്ങള്‍ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണ്. വോട്ടര്‍മാരില്‍ ഒരു ശതമാനം പോലും സര്‍വേകളില്‍ പങ്കെടുത്തില്ല. കഴിവുകെട്ട സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎം പണം വാരിയെറിയുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

Top