മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല, അടുത്ത രാജ്യസഭാ സീറ്റ് നല്‍കും; വി.ഡി സതീശന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്നാല്‍, അടുത്ത രാജ്യസഭാ സീറ്റ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്നാം സീറ്റിന് ലീഗിന് പൂര്‍ണ്ണ അര്‍ഹതയുണ്ട്. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി.കോണ്‍ഗ്രസിന്റെ 16 സീറ്റില്‍ പതിനഞ്ചിലും സിറ്റിങ് എംപിമാരുള്ള സാഹചര്യത്തില്‍ മൂന്നാം സീറ്റ് അനുവദിക്കാനുള്ള ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു.

അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും.അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോണ്‍ഗ്രസിനായിരിക്കും.അതാണ് ഫോര്‍മുല.രാജ്യസഭ സീറ്റ് റൊട്ടേഷന്‍ രീതിയില്‍ കോണ്‍ഗ്രസ്സും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചു. കോണ്‍ഗ്രസ്സ് സീറ്റ് ചര്‍ച്ചകള്‍ ഉടന്‍ തീരും.നാളെ സ്‌ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മൂന്നാം സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോണ്‍ഗ്രസ്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും എഐസിസിയെ അറിയിക്കും.

ഇന്നത്തെ യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്തിമ തീരുമാനമായ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാദിഖലി തങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ലീഗ് വ്യക്തമാക്കി.

Top