പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്

പത്തനംതിട്ട : പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും എൽഡിഎഫ് വിജയിച്ചു. രാവിലെ മുതൽ ഇരുവിഭാഗവും കള്ളവോട്ട് ആരോപിക്കുകയും സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. പൊലീസിന് പല തവണ ലാത്തി വീശേണ്ടി വന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കള്ള വോട്ടും അക്രമവും ഭീഷണിയും നടത്തി നേടിയ അധാർമ്മിക വിജയമാണ് ഇടതുമുന്നണിയുടേതെന്നു ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ ആരോപിച്ചു.

വോട്ട് ചെയ്യാനെത്തിയ യുവാക്കളോടു തിരിച്ചറിൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. 8 ഗ്രാം കഞ്ചാവുമായി കൊടുമൺ സ്വദേശികളായ കണ്ണൻ, വിമൽ എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. രാവിലെ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി.

കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് വിരട്ടിയോടിച്ചു. സംഘർഷത്തിനിടയിൽ സിപിഎം മുൻ എംഎൽഎ കെ.സി.രാജഗോപാലിനു കൈയ്ക്കും കാലിനും മർദനമേറ്റു. യുഡിഎഫ് പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എൽഡിഎഫും ആരോപിച്ചു.

Top