തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ ജയം; തൃക്കാക്കരയിൽ ഇടതിന് പ്രതീക്ഷ കൂടി

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കെ, സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയം ഇടതുപക്ഷത്തിന് (എൽ.ഡി.എഫ്) നൽകിയിരിക്കുന്നത് വലിയ ആത്മവിശ്വാസം.

24 ഇടത്ത്‌ എൽഡിഎഫ്‌ മിന്നുംജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. യുഡിഎഫ്‌ 12, ബിജെപി 6 സീറ്റുകളിലും വിജയിച്ചു. 20 സീറ്റ്‌ ഉണ്ടായിരുന്ന എൽഡിഎഫ്‌ 24 ലേക്ക്‌ ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ്‌ 4 വാർഡുകൾ നഷ്‌ടപ്പെട്ട്‌ 12 ലേക്ക്‌ താഴ്‌ന്നു. ബിജെപിക്ക്‌ ഉണ്ടായിരുന്ന 6 വാർഡുകൾ നിലനിർത്തി. ആകെ 9 വാർഡുകളാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. ഇതിൽ 7 എണ്ണം യുഡിഎഫിൽനിന്നും രണ്ടെണ്ണം ബിജെപിയിൽ നിന്നുമാണ്‌. 3 എൽഡിഎഫ്‌ വാർഡുകളിൽ യുഡിഎഫും, രണ്ടിടത്ത്‌ ബിജെപിയും ജയിച്ചു.


തിരുവനന്തപുരത്ത് നാല് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടിടങ്ങളില്‍ ജയം. അതിയന്നൂര്‍ പഞ്ചായത്തിലെ കല്ലറവിള, നാവായിക്കുളത്തെ മരുതിക്കുന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. പൂവാര്‍ പഞ്ചായത്തിലെ അരശുംമൂട് യുഡിഎഫ് വിജയിച്ചു. കല്ലറ പഞ്ചായത്തിലെ കൊടിതൂക്കി കുന്ന് യുഡിഎഫ് നിലനിര്‍ത്തി.

അതിയന്നൂര്‍ കല്ലറ വിളയില്‍ 130 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ വിജയകുമാര്‍ വിജയിച്ചത്. വിജയകുമാറിന് 564 വോട്ടും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ ഇ എല്‍ അരുണ്‍ലാലിന് 434, ബിജെപിയിലെ വി സജികുമാറിന് 117 വോട്ട് വീതവും കിട്ടി.

നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാര്‍ഡ് 22 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സവാദ് വിജയിച്ചത്. സവാദിന് 4632 വോട്ട് കിട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി ബി രാമചന്ദ്രന് 440, എസ്ഡിപിഐയിലെ എം നസീറുദീന് 347, ബിജെപിയിലെ ഐ ആര്‍ രാജീവിന് 340, ബിഎസ്പിയിലെ ദിനേഷ് കൂനന്‍ചാലിലിന് 125, സ്വതന്ത്ര സ്ഥാനാര്‍ഥി രാമചന്ദ്രന് അഞ്ച് വോട്ടും കിട്ടി.

പൂവാര്‍ പഞ്ചായത്തിലെ അരശുംമൂട് വാര്‍ഡില്‍ യുഡിഎഫിന്റെ വി എസ് ഷിനു 31 വോട്ടിന് ജയിച്ചു. ഷിനുവിന് 474 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍ സഞ്ജുവിന് 443 വോട്ടും കിട്ടി. ബിജെപി സ്ഥാനാര്‍ഥി ശ്രീരഞ്ജിനിക്ക് 38 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 186 വോട്ടായിരുന്നു ബിജെപിക്ക് കിട്ടിയത്. അന്ന് എല്‍ഡിഎഫ് 167 വോട്ടുകള്‍ക്ക് വിജയിച്ചു.

കല്ലറ കൊടിതൂക്കികുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് ഷാ 150 വോട്ടിന് വാര്‍ഡ് നിലനിര്‍ത്തി. മുഹമ്മദ് ഷായ്ക്ക് 620 വോട്ടും എല്‍ഡിഎഫിലെ അനസ് അന്‍സാരിക്ക് 470 വോട്ടും ലഭിച്ചു. ബിജെപിയിലെ എ സുരേഷ് കുമാറിന് 28 വോട്ടും കിട്ടി. കഴിഞ്ഞതവണ 314 വോട്ടിനായിരുന്നു ഇവിടെ യുഡിഎഫ് വിജയിച്ചത്.

കൊല്ലത്ത് ആറില്‍ അഞ്ചിലും എല്‍ഡിഎഫ് ഉജ്വലവിജയം നേടി. കോണ്‍ഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്താണ് എല്‍ഡിഎഫ് ജയം. വെളിയം പഞ്ചായത്തിലെ കളപ്പില, ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട്ടെ നാന്തിരിക്കല്‍, ആര്യങ്കാവിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം എന്നീ വാര്‍ഡുകളാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇതില്‍ നാന്തിരിക്കല്‍, സംഗമം എന്നിവ കോണ്‍ഗ്രസില്‍ നിന്നും കഴുതുരുട്ടി ബിജെപിയില്‍ നിന്നുമാണ് പിടിച്ചെടുത്തത്.

കഴുതുരുട്ടി വാര്‍ഡില്‍ സിപിഐ എമ്മിലെ മാമ്പഴത്തറ സലീം 245 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എല്‍ഡിഎഫ് 485, യുഡിഎഫ് 240, ബിജെപി 162 എന്നിങ്ങനെയാണ് വോട്ടുനില. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന മാമ്പഴത്തറ സലീം രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. സലീം രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ശൂരനാട് വടക്ക് സംഗമം വാര്‍ഡില്‍ സിപിഐയിലെ ബി സുനില്‍കുമാര്‍ 169 വോട്ടിനാണ് വിജയിച്ചത്. സുനില്‍കുമാര്‍ 510 വോട്ട് നേടി. കോണ്‍ഗ്രസിലെ അഡ്വ.സുധികുമാറിനെയാണ് പരാജയപ്പെടുത്തിയത്( 341 വോട്ട്). ബിജെപിയിലെ ഗോപീഷ് 265 വോട്ട് നേടി. യുഡിഎഫ് അംഗമായിരുന്ന വേണു വൈശാലി അന്തരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിലെ ഷൈനി ജോണ്‍സണ്‍ രാജിവച്ചതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പെരിനാട് നാന്തിരിക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു മോള്‍ 365 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍ഡിഎഫിന് 703, യുഡിഎഫ് 338,ബിജെപി 44 എന്നിങ്ങനെയാണ് വോട്ടുനില.

ക്ലാപ്പന കിഴക്ക് പതിനൊന്നാം വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ വി ആര്‍ മനുരാജ് വിജയിച്ചു. യു ഡി എഫിലെ വിക്രമനെ 379 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എല്‍ ഡി എഫിലെ വി ആര്‍ അനുരാജിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്.

എല്‍ഡിഎഫ് അംഗം ഇന്ദുകല അനിലിന്റെ നിര്യാണത്തെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്ന വെളിയം പഞ്ചായത്തിലെ കളപ്പില വാര്‍ഡില്‍ എല്‍ഡിഎഫിലെ ശിസ സുരേഷ് 269 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് – 671,ബിജെപി – 402, യുഡിഎഫ് – 222 എന്നിങ്ങനെയാണ് വോട്ട് നില.

എല്‍ഡിഎഫ് കഴിഞ്ഞതവണ വിജയിച്ച വെളിനല്ലൂരിലെ മുളച്ചാല്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിസാര്‍ വട്ടപ്പാറ 399 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പത്തനംതിട്ട ജില്ലയിലെ മൂന്നു പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ഒരുവാര്‍ഡ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്ഗ്രസില്‍ നിന്ന് എല്‍ഡി എഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തില്‍ എല്‍ഡി എഫിന് കേവല ഭൂരിപക്ഷമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞു മറിയാമ്മയാണ് വിജയി. യുഡിഎഫ് സ്ഥാനാര്‍ത്ഥി സാറാമ്മ യെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗം വിദേശത്ത് ജോലിക്ക് പോയതാണ് ഒഴിവുവരാന്‍ കാരണം.

മല്ലപ്പള്ളി കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. റോബി ഏബ്രഹാമാണ് (സിപിഐ) വിജയി. തുല്ല്യ വോട്ട് വന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയായിരുന്നു വിജയം. മനോജ് ചരളേല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോന്നി പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ അര്‍ച്ചന ബാലന്‍ (യുഡിഎഫ്) വിജയിച്ചു. എല്‍ഡിഎഫിലെ പി ഗീതയെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

ആലപ്പുഴ ജില്ലയില്‍ ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണയ്ക്കാട് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. കെ വി അഭിലാഷ് കുമാറാണ് (സിപിഐ എം ) വിജയി. ഭൂരിപക്ഷം 634. സുഹൈര്‍ (കോണ്‍ഗ്രസ് (ഐ) ആണ് പരാജയപ്പെട്ടത്. ഹരീഷ് കാട്ടൂര്‍ (ബിജെപി ) പി ചന്ദ്രബോസ് (സ്വതന്ത്രന്‍) എന്നിവരും മത്സരിച്ചു.

സിപിഐ എമ്മിലെ അഡ്വ.എസ് രാജേഷിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബ്ലോക്ക് പഞ്ചായത്തിലെ 13 സീറ്റുകളില്‍ 12 സീറ്റിലും വിജയിച്ചത് എല്‍ ഡി എഫ് ആണ്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്..

മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡായ പെരുംതുരുത്തില്‍ യുഡിഎഫിലെ എം വി സുനില്‍കുമാര്‍ ( കോണ്‍ഗ്രസ് ) വിജയിച്ചു. സനൂപ് കുഞ്ഞുമോനെ (സിപിഐ) യാണ് പരാജയപ്പെടുത്തിയത്.

കോണ്‍ഗ്രസിലെ ബഷീര്‍ ചക്കനാടന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
ദീപു ചാക്കോമ്പള്ളി (ബിജെപി), അബ്ദുല്‍ ജബ്ബാര്‍ ചക്കനാടന്‍ (എസ് ഡി പി ഐ) എന്നിവരും മത്സരിച്ചിരുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ നഗരസഭയുടെ 35-ാംവാര്‍ഡി ( അമ്പലം) ല്‍ ബിജെപിയുടെ സുരേഷ് ആര്‍ നായര്‍ വിജയിച്ചു. ബിജെപി കൗണ്‍സിലര്‍ വിദേശത്തേക്ക് പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപിക്ക് 307 വോട്ടും, എല്‍ഡിഎഫിന് 224 വോട്ടും, യുഡിഫിന് 151 വോട്ടും ലഭിച്ചു. ഇത്തവണ സിപിഐ യുടെ സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി കെ മഹാദേവന്‍, യുഡിഎഫില്‍ കോണ്‍ഗ്രസ് ഐയുടെ എന്‍ എസ് സുനില്‍കുമാര്‍, എന്നിവര്‍ മല്‍സരിച്ചിരുന്നു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിക്ക് 222 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു.

ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത്—- എല്‍ഡിഎഫ് വിജയിച്ചു. ഉടുമ്പന്നൂര്‍ പഞ്ചായത്ത് വെള്ളാന്താനം വാര്‍ഡ് 30 വര്‍ഷത്തിന് ശേഷം യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ജിന്‍സി സാജന്‍ 233 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ മിനി ബെന്നിയെ പരാജയപ്പെടുത്തി. ജിന്‍സി സാജന് 612 ഉം മിനി ബെനിക്ക് 381 ഉം ബിജെപിയിലെ കെ കെ ഷൈനി മോള്‍ 59 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ ബിന്ദു സജീവ് വിദേശത്ത് പോയതിനാലായിരുന്നു ഉപതെരഞ്ഞെടുപ്പ് .

അയ്യപ്പന്‍ കോവില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ചേമ്പളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈമോള്‍ രാജന്‍ വിജയിച്ചു, യു ഡി എഫിലെ സുനിത ബിജു എന്‍ ഡി എ യിലെ സി എച്ച് ആശാമോള്‍ എന്നിവരാണ് മത്സരിച്ചത്. ആകെയുള്ള 13 സീറ്റില്‍ എട്ടും നേടി എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സി പി ഐ യിലെ മിനിമോള്‍ നന്ദകുമാര്‍ രാജിവെച്ചതോടെയായിരുന്നു തെരഞ്ഞെടുപ്പ്.

ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് ആണ്ടവന്‍കുടി വാര്‍ഡില്‍ നിമലാവതി കണ്ണന്‍ (ബിജെപി) വിജയിച്ചു. പാര്‍വ്വതി പരമശിവന്‍ (എല്‍ഡിഎഫ്) രമ്യ ഗണേഷന്‍ (യുഡിഎഫ്) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍. ബിജെപി അംഗം കാമാക്ഷിയുടെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്ത് 11 -ാം വാര്‍ഡ് (വെമ്പിള്ളി) യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ ഒ ബാബുവാണ് വിജയി. പി പി ജോര്‍ജ് (യുഡിഎഫ്) എല്‍ദോ പോള്‍ (ട്വന്റി20) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍. ആകെയുള്ള 19 സീറ്റില്‍ 11ല്‍ ട്വന്റി – 20, അഞ്ചിടത്ത് യുഡിഎഫ്, ഒന്നില്‍ എല്‍ഡിഎഫ് എന്നതാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗമായിരുന്ന ജോസ് ജോര്‍ജ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കൊച്ചി കോര്‍പറേഷനിലെ എറണാകുളം സൗത്ത് 62-ാംഡിവിഷനില്‍ പത്മജ എസ് മേനോന്‍ (ബിജെപി) വിജയിച്ചു. അശ്വതി എസായിരുന്നു എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി. അനിത വാര്യര്‍ ആണ് യുഡിഎഫില്‍ നിന്ന് മത്സരിച്ചത്. ബിജെപി അംഗം മിനി ആര്‍ മേനോന്‍ അന്തരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 2015ല്‍ കോണ്‍ഗ്രസിന്റെ സീറ്റായിരുന്നു. 74 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് സ്വതന്ത്രരുടെ ഉള്‍പ്പെടെ 38 പേരുടെ പിന്തുണയുണ്ട്. യുഡിഎഫ്-31, ബിജെപി -4 എന്നിങ്ങനെയാണ് കക്ഷിനില.

തൃപ്പൂണിത്തുറ നഗരസഭാ 11-ാം ഡിവിഷനില്‍ (ഇളമനത്തോപ്പ്) ബിജെപി സ്ഥാനാര്‍ഥി വള്ളി രവി വിജയിച്ചു. പ്രതീഷ് ഇ ടി (എല്‍ഡിഎഫ്), ഷിബു മലയില്‍ (യുഡിഎഫ്), എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എം ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായിരുന്ന കെ ടി സൈഗാള്‍ അന്തരിച്ച ഒഴിവിലായിരുന്നു.

46-ാം ഡിവിഷനില്‍ (പിഷാരി കോവില്‍) രതി രാജു (ബിജെപി) വിജയിച്ചു. സംഗീത സുമേഷ് (എല്‍ഡിഎഫ്) , ശോഭന തമ്പി (യുഡിഎഫ്), എന്നിവരാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് അംഗം രാജമ്മ മോഹന്‍ അന്തരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.

നെടുമ്പാശേരി പഞ്ചായത്ത് 17-ാംവാര്‍ഡില്‍ (അത്താണി ടൗണ്‍) ജോബി നെല്‍ക്കര (യുഡിഎഫ്) വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഡോ. എം പി ആന്റണിയെയാണ് പരാജയപ്പെടുത്തിയത്. ജോഷി പൗലോസ് ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അംഗം പി വൈ വര്‍ഗീസ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. അദ്ദേഹത്തെ പിന്നീട് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ആകെയുള്ള 19 സീറ്റില്‍ എല്‍ഡിഎഫ്-9, കോണ്‍ഗ്രസ്-8, സ്വതന്ത്രന്‍-1 എന്നതാണ് കക്ഷിനില.

വാരപ്പെട്ടി പഞ്ചായത്ത് വാര്‍ഡ് ആറില്‍ (മൈലൂര്‍) യുഡിഎഫിലെ കെ കെ ഹുസൈന്‍ വിജയിച്ചു. എല്‍ഡിഎഫിലെ ഷിബു വര്‍ക്കിയെയാണ് തോല്‍പ്പിച്ചത്. യുഡിഎഫ് സ്വതന്ത്രന്‍ സി കെ അബ്ദുല്‍ നൂര്‍ അന്തരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 13 സീറ്റില്‍ എല്‍ഡിഎഫ്-3, യുഡിഎഫ്–8, എന്‍ഡിഎ–1 എന്നതാണ് കക്ഷിനില.

തൃശൂരില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ നേട്ടം. ആറിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും എല്‍ഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച തൃക്കൂര്‍ ആലേങ്ങാട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.

വടക്കാഞ്ചേരി നഗരസഭ 13–ാം ഡിവിഷന്‍ ഒന്നാംകല്ലില്‍ മല്ലിക സുരേഷ് യുഡിഎഫിലെ സിന്ധു സുബ്രഹ്‌മണ്യനെ 27 വോട്ടിന് പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷീന രാജന്‍, യുഡിഎഫിലെ ശാലിനി ഉണ്ണികൃഷ്ണനെ 597 വോട്ടിന് പരാജയപ്പെടുത്തി.

തൃക്കൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ആലേങ്ങാടില്‍ എല്‍ഡിഎഫിലെ ലിന്റോ തോമസ് അട്ടിമറി വിജയം കുറിച്ചു. യുഡിഎിലെ മാത്യു ഇലവുങ്കലിനെ 285 വോട്ടിനാണ് പരാജയപ്പെടുത്തിയത്. നിലവില്‍ യുഡിഎഫ് വിജയിച്ച വാര്‍ഡ് എല്‍ഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.

മുരിയാട് പഞ്ചായത്തില്‍ തുറവങ്കാട് വാര്‍ഡില്‍ എല്‍ഡിഎഫിലെ റോസ്മി ജയേഷ് യുഡിഎഫിലെ ഷീജ ജോര്‍ജിനെ 45വോട്ടിനു പരാജയപ്പെടുത്തി.

കുഴൂര്‍ പഞ്ചായത്തിലെ കുഴുര്‍ സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ ജെന്‍സന്‍ തെറ്റയിലിനെ യുഡിഎഫിലെ സേതുമോന്‍ ചിറ്റേത്ത് 185 വോട്ടിന് പരാജയപ്പെടുത്തി. ഇവിടെ യുഡിഎഫിന്റെ നിലവിലെ ഭൂരിപക്ഷം കുറയുകയും ചെയ്തു.

പാലക്കാട് ജില്ലയില്‍ രണ്ട് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍ക്ക് ജയം. പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാര്‍ഡ് കൂടല്ലുര്‍ ബിജെപിയില്‍ നിന്ന് സിപിഐ എമ്മിന്റെ കെ മണികണ്ഠന്‍ തിരിച്ചുപിടിച്ചു. ചെര്‍പ്പുളശേരി നഗരസഭ 23 -ാം വാര്‍ഡ് കോട്ടക്കുന്നില്‍ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ എമ്മിന്റെ ബിജീഷ് കണ്ണന്‍ വിജയിച്ചത്. പോള്‍ ചെയ്ത വോട്ട് – 793. ബിജീഷ് കണ്ണന്‍ – 587. യുഡിഎഫ് – 168, ബിജെപി – 38. കൂടല്ലൂര്‍ വാര്‍ഡില്‍ ഭൂരിപക്ഷം: 65. പോള്‍ ചെയ്ത വോട്ട് – 1114. കെ മണികണ്ഠന്‍ – 559, ബിജെപി – 494, യുഡിഎഫ് 61. രണ്ടിടത്തും എല്‍ഡിഎഫാണ് ഭരണത്തില്‍.

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടെത്തില്‍ യുഡിഎഫും ഒന്നില്‍ എല്‍ഡിഎഫും ജയിച്ചു. വളളിക്കുന്ന് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ ആലങ്കോട് പഞ്ചായത്തിലെ ഉദിനു വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കണ്ണമംഗലം പഞ്ചായത്തിലെ 19 -ാം വാര്‍ഡ് യുഡിഎഫ് നിലനനിര്‍ത്തി.

വള്ളിക്കുന്ന് പരുത്തിക്കാട് മേലയില്‍ യുഡിഎഫ് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എം രാധാകൃഷ്ണന്‍ 280 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന കെ വിനോദ്കുമാര്‍ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണ്. 23 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫന് 14 അംഗങ്ങളും യുഡിഎഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്.

ആലങ്കോട് ഉദിനു വാര്‍ഡില്‍ യുഡിഎഫിലെ ശശി പൂക്കേപ്പുറത്ത് 215 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കണ്ണമംഗലം 19–ാം വാര്‍ഡില്‍ യുഡിഎഫിലെ സി കെ അഹമ്മദ് 273 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷന്‍ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു ഡിഎഫ് സ്ഥാനാര്‍ഥി ഹരിദാസന്‍ കുടക്കഴിയിലിന് 115 വോട്ടും. ബിജെപി സ്ഥാനാര്‍ഥിയായി കെ അനില്‍ കുമാറിന് 88 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് വിജയിച്ചത്.

വാരിക്കുഴിത്താഴത്തെ കൗണ്‍സിലര്‍ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കൊടുവള്ളിയിലെ എല്‍ ഡി എഫിന്റ ഉറച്ച കോട്ടയില്‍ പത്രപ്രവര്‍ത്തകനും സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച്അംഗവുമായ കെ സി സോജിത്താണ് സിപിഐ എം സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്. ഏറെകാലം ദേശാഭിമാനി താമരശേരി ലേഖകനായും പിആര്‍ഡിയിലും പ്രവര്‍ത്തിച്ചിരുന്ന സോജിത്തിന്റെ ജനകീയതയാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 5 വാര്‍ഡുകളില്‍ മൂന്നിടത്തും എല്‍ഡിഎഫിന് വന്‍ വിജയം. യുഡിഎഫും ബിജെപിയും ഓരോ വാര്‍ഡ് വീതം നേടി. പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം, കുറുമാത്തൂര്‍ പഞ്ചായത്തിലെ പുല്ലാഞ്ഞിയൂര്‍, മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുംപുറം വാര്‍ഡുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്.മുതിയലത്ത് സിപിഐ എമ്മിലെ പി ലതയും പുല്ലാഞ്ഞിയോട് വാര്‍ഡില്‍ എല്‍ഡിഎഫിലെ വി രമ്യയും തെക്കേ കുന്നുംപുറത്ത് എല്‍ഡിഎഫിലെ കെ രമണിയും വിജയിച്ചു.

കണ്ണൂര്‍ കോര്‍പറേഷനിലെ കക്കാട് വാര്‍ഡില്‍ മുസ്ലിം ലീഗിലെ പി കൗലത്തും മാങ്ങാട്ടിടം പഞ്ചായത്തിലെ നീര്‍വേലിയില്‍ ബിജെപിയുടെ ഷിജു ഒറോകണ്ടിയും സീറ്റ് നിലനിര്‍ത്തി.

പയ്യന്നൂര്‍ നഗരസഭ ഒമ്പതാം വാര്‍ഡ് മുതിയലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയ മിന്നും വിജയം നുണപ്രചാരകര്‍ക്കുള്ള മറുപടി. കഴിഞ്ഞ ഏതാനും ആഴ്ചകളായി പയ്യന്നൂര്‍ കേന്ദ്രീകരിച്ച് വലതുപക്ഷ ശക്തികളും ചില മാധ്യമങ്ങളും സിപിഐ എമ്മിനെതിരെ തുടര്‍ച്ചയായി നുണപ്രചാരണം നടത്തി വരികയാണ്. ഇത്തരം നുണപ്രചാരണങ്ങള്‍ പയ്യന്നൂരിന്റെ ചുകന്ന മണ്ണില്‍ വിലപ്പോവില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ വിജയം. യുഡിഎഫ്–ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. 828 വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഐ എം സ്ഥാനാര്‍ഥി പി ലതയ്ക്ക് ലഭിച്ചത്. 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 644 വോട്ട് മാത്രമായിരുന്നു. യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് യഥാക്രമം 102, 86 വീതം വോട്ട് മാത്രമാണ് കിട്ടിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ടി ഐ മധുസൂദനന്റെ വിജയം. തിളക്കമാര്‍ന്ന വിജയത്തിനു പിറകെയാണ് വിവിധങ്ങളായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിച്ച് എംഎല്‍എയെ വ്യക്തിപരമായും പയ്യന്നൂരിലെ പാര്‍ട്ടിയെയും പൊതുജന മധ്യത്തില്‍ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും ശ്രമം നടന്നു വരുന്നത്. ഇതിനുള്ള മറുപടിയാണ് ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പിലൂടെ നല്‍കിയത്.

Top