ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ എല്‍ഡിഎഫ് സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ എല്‍ഡിഎഫ്. രാജ്ഭവന് മുന്‍പില്‍ കുടില്‍ കെട്ടി സമരം നടത്താനുള്ള തീരുമാനത്തിലാണ് ഇടുക്കിയിലെ എല്‍ഡിഎഫ് നേതൃത്വം. പരിസ്ഥിതി സംഘടനകളില്‍ നിന്നും പണം വാങ്ങിയാണ് ഡീന്‍ കുര്യാക്കോസ് എംപി അടക്കമുള്ളവര്‍ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്ന് സിപിഎം ജില്ല സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് ഇവര്‍ ആവശ്യമുന്നയിക്കുന്നത്.

ബില്ലിനെ എംപി അടക്കം എതിര്‍ക്കുന്നത് പരിസ്ഥിതി സംഘടനകളില്‍ നിന്നും പണം പറ്റി. ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് എംഎല്‍എ മാരെയും തള്ളിപ്പറയാന്‍ വെല്ലുവിളിക്കുന്നു. എതിര്‍ക്കുന്നവരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഡീനിന്റെ ബി ടീമുമെന്നും വിമര്‍ശനം.

സെപ്റ്റംബര്‍ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബില്‍ പാസാക്കിയത്. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായതിനാല്‍ ഗവര്‍ണര്‍ ഇതുവരെ ബില്ലില്‍ ഒപ്പിട്ടിട്ടില്ല. ഇതിനെതിരെ എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തി. എന്നിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് രാജ് ഭവനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും.

ഭേദഗതിയുമായി ബന്ധപ്പെട്ട് കിട്ടിയ പരാതികളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കാത്തതിനാലാണ് ഒപ്പിടിത്തതെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. ഗവര്‍ണര്‍ക്ക് കിട്ടുന്ന പരാതി അദ്ദേഹത്തിന്റെ സംവിധാനം ഉപയോഗിച്ചാണ് അന്വേഷിക്കേണ്ടതെന്നാണ് എല്‍ഡിഎഫ് നിലപാട്. ആദ്യം ഭേദഗതിയെ അനുകൂലിച്ചവര്‍ പരിസ്ഥിതി സംഘനടകളില്‍ നിന്നും പണം വാങ്ങിയാണിപ്പോള്‍ എതിര്‍ക്കുന്നതെന്നാണ് സിപിഎം നിലപാട്. അതേ സമയം നിയമ ഭേദഗതിക്കെതിരെ യുഡിഎഫും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Top