എല്‍ഡിഎഫിനു കൈകൊടുത്ത് ബിജെപി; കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം വീണു

കോട്ടയം: കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് തിരിച്ചടിയായത്. 29പേര്‍ പ്രമേയത്തെ പിന്തുണച്ചു, ഒരു വോട്ട് അസാധുവായി.

പങ്കെടുത്തത് 22 എല്‍ഡിഎഫ് അംഗങ്ങളും എട്ട് ബിജെപി അംഗങ്ങളും. 22 യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നു. ബിജെപി പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് ഷീജ അനില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോട്ടയം നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി എല്‍ഡിഎഫാണ് രംഗത്തുവന്നത്. യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങള്‍ വീതമുള്ള നഗരസഭയില്‍ എട്ട് പേരുള്ള ബിജെപി നിലപാടാണ് നിര്‍ണായകമാകുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസം പാസാകുന്നതില്‍ നിര്‍ണായകമായത് അഞ്ച് അംഗങ്ങളുള്ള എസ്ഡിപിഐ പിന്തുണയാണ്.

സംസ്ഥാനതലത്തില്‍ തന്നെ സിപിഎം കൂട്ടുക്കെട്ടാരോപണത്തിന് മറുപടി പറയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യം കൊണ്ട് മാത്രം യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയയവുമായി എല്‍ഡിഎഫ് രംഗത്ത് വരുന്നത്. നിര്‍ണായകമാകുക ബിജെപി നിലപാടാണെന്നുള്ളത് കോട്ടയത്തെ അവിശ്വാസത്തിന് സംസ്ഥാന ശ്രദ്ധ നല്‍കുന്നുണ്ട്. നഗരസഭയില്‍ ആകെ 52 അംഗങ്ങളാണ് ഉള്ളത്. അതില്‍ യുഡിഎഫ് 22, എല്‍ഡിഎഫ് 22, ബിജെപി എട്ട്.

Top