ബസ് ചാര്‍ജ് വര്‍ധനയ്ക്ക് അനുകൂല നിലപാടുമായി ഇടതുമുന്നണിയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് വര്‍ദ്ധിപ്പിക്കും. ഇന്ന് ചേര്‍ന്ന ഇടത് മുന്നണി യോഗം നീക്കത്തിന് അനുകൂല നിലപാടെടുത്തു. സ്വകാര്യ ബസ് ഉടമകളുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഗതാഗതമന്ത്രി യോഗത്തെ അറിയിച്ചു. ഇതുപ്രകാരം നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി.

നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് മുതല്‍ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകള്‍ പിന്‍വലിച്ചത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതില്‍ ചാര്‍ജ് വര്‍ധനക്ക് ഇടതുമുന്നണിയോഗത്തില്‍ ധാരണയായി.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്റെ അന്‍പത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്.

കണ്‍സഷന്‍ നിരക്കും നേരിയ തോതില്‍ വര്‍ദ്ധിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാര്‍ജ്ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 ആക്കി. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നും രണ്ടരയും ആക്കിയിരുന്നു. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചാര്‍ജ് വര്‍ധനയെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

Top