ശബരിമല, തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി; പരാജയം വിലയിരുത്തി എല്‍.ഡി.എഫ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ശ്രമം നടന്നുവെന്ന് എല്‍ഡിഎഫ് സംസ്ഥാന സമിതി. യുഡിഎഫിന്റെയും ബിജെപിയുടെയും കള്ളപ്രചാരണം മൂലം നഷ്ടമായ വിശ്വാസി സമൂഹത്തെ തിരികെയെത്തിക്കാന്‍ നടപടി വേണമെന്ന് യോഗം തീരുമാനിച്ചു.

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ എല്‍ജെ ഡി, കേരളാകോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളും വിമര്‍ശിച്ചു. വിശ്വാസികള്‍ക്കുണ്ടായ വിഷമം പരിഹരിക്കാന്‍ നടപടിയുണ്ടാകണം . സ്ത്രീകള്‍ ശബരിമല കയറിയത് വിശ്വാസികളെ വേദനിപ്പിച്ചു വനിതാ മതിലിന് പിറ്റേന്ന് തന്നെ നവോത്ഥാനം തകര്‍ന്നെന്നും എല്‍ജെഡി വിമര്‍ശിച്ചു.

എന്നാല്‍ ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഇത്തരമൊരു നിലപാട് മാത്രമെ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളു എന്ന സിപിഎം നിലപാടിനെ എല്ലാവരും പിന്തുണച്ചു. യുഡിഎഫും ബിജെപിയും ഈ വിഷയം പ്രധാനകാര്യമായി കത്തിച്ച് നിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് രാജ്യത്തെ സാമ്പത്തിക പ്രശ്‌നവും തൊഴിലില്ലായ്മയും വര്‍ഗീയതയുമൊക്കെയാണ് ചര്‍ച്ചയാക്കിയത്. എതിരാളികള്‍ ഈ അവസരം പരമാവധി മുതലാക്കി. നരേന്ദ്രമോദിക്കെതിരെ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണത്തിനും അംഗീകാരം കിട്ടി.

അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായി, ഇത് മാറ്റാന്‍ നടപടിയുണ്ടാവുമെന്നും എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Top