മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫിനോട് നന്ദിയുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്

ഇടുക്കി: മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫിനോട് നന്ദിയുണ്ടെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ്. ജനാധിപത്യ സംരക്ഷണത്തിനായി ഇടതു പക്ഷത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇടുക്കി സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ച വരുമ്പോള്‍ മുന്നണിയില്‍ അഭിപ്രായം അറിയിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇടതു മുന്നണി പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ പ്രതകരിച്ചു. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം തന്നെ നിന്ന് പ്രവര്‍ത്തിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രിസ്ഥാനത്തിനായല്ല ഇടതു മുന്നണിയില്‍ ചേര്‍ന്നതെന്നും കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുത്ത തീരുമാനം നന്നായെന്നും ബാലകൃഷ്ണപിള്ളയും പറഞ്ഞിരുന്നു. നാലു മുന്നണികളും ചേര്‍ന്നാല്‍ 47% ശതമാനം വോട്ടാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലോക്താന്ത്രിക് ജനദാതള്‍ , കേരള കോണ്‍ഗ്രസ്(ബി) , ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.

മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പുണ്ടായിരുന്നു. വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Top