നവകേരള സദസ്സ് അനുകരിക്കാന്‍ ഉള്ള ശ്രമത്തിലാണ് മറ്റ് സംസ്ഥാനങ്ങളും; ഇ പി ജയരാജന്‍

തിരുവനന്തപുരം: നവകേരള സദസ്സ് അനുകരിക്കാന്‍ ഉള്ള ശ്രമത്തിലാണ് മറ്റ് സംസ്ഥാനങ്ങളുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേന്ദ്രത്തിന്റെ കണ്ണിലെ കരട് ഇടതുപക്ഷ സര്‍ക്കാരാണെന്നും അതുകൊണ്ടാണ് കേരളത്തിന് അര്‍ഹതപ്പെട്ടത് നല്‍കാതെ വികസന മുരടിപ്പ് ഉണ്ടാക്കുന്നതെന്നും ഇപി ജയരാജന്‍ ആരോപിച്ചു. എല്ലാ സാമ്പത്തിക പ്രതിസന്ധികളെയും ജനപിന്തുണയോടെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം യുവതലമുറയെ വഴി തെറ്റിക്കുന്നതിന്റെ ഭാഗമാണ് സര്‍വകലാശാലയിലെ കാവിവല്‍ക്കരണം. പാഠ്യപദ്ധതികളില്‍ വര്‍ഗീയവല്‍ക്കരണം നടത്തുന്നു. ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഭ്രാന്ത് പിടിച്ച നിലപാടാണ് ഗവര്‍ണറുടേത്. അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ല. മാനസിക നില ദുര്‍ബലമായ ആളെ പോലെ സംസാരിക്കുന്നുവെന്നും ഇപി വിമര്‍ശിച്ചു.

ഹല്‍വ തപ്പി നടക്കുന്ന ഗവര്‍ണര്‍ പരിഹാസ കഥാപാത്രമായി മാറി. ബോധപൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമമാണ് നടക്കുന്നത്. ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തുവെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. ക്വട്ടേഷന്‍ സംഘത്തെ വാടകയ്ക്ക് എടുത്ത് മുഖ്യമന്ത്രിക്ക് നേരെ അയക്കുന്നു. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ സംരക്ഷിക്കും. അതുപോലെ പ്രതിപക്ഷം ഗുണ്ടായിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഈ ഗുണ്ടായിസം കേരളമാകെ വ്യാപിപ്പിക്കുന്നു. അക്രമം അവസാനിപ്പിക്കാന്‍ യുഡിഎഫിനോട് അപേക്ഷിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

എണ്ണിയെണ്ണി കണക്ക് തീര്‍ക്കാന്‍ വരുമ്പോള്‍ തിരിച്ചടിക്കാന്‍ മറുഭാഗം ഉണ്ടാവും എന്ന് സതീശന്‍ ഓര്‍ക്കണമെന്നാണ് ഇപി പറഞ്ഞു. തല്ലാന്‍ വരുമ്പോള്‍ ഞങ്ങള്‍ പുറം കാണിച്ച് തരില്ല. സതീശന്‍ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കി സംസാരിക്കണം. യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Top