പാലക്കാട്ട് ആറിൽ നാല് സീറ്റുകളും പിടിച്ചെടുത്ത് ഇടതുപക്ഷ മുന്നേറ്റം

CPM

പാലക്കാട്: സംസ്ഥാനത്ത് നടന്ന തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത് 12-ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പല്ലശനയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യശോദയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.സുനിലിനെയാണ് യശോദ പരാജയപ്പെടുത്തിയത്, യുഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

തെങ്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് ഷനോബാണ് വിജയിച്ചത്. സ്വതന്ത്രനായിരുന്ന സി എച്ച് മുഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

നെല്ലിയാമ്പതിയിലെ പുലയമ്പാറ ഒന്നാം വാര്‍ഡിലും എല്‍ഡിഎഫാണ് വിജയക്കൊടി പാറിച്ചത്. പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡായ ഇവിടെ വി. മീനയാണ് വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എല്‍ഡിഎഫിലെ ജിന്‍സി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ 12ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തന്നെ വിജയക്കൊടി പാറിച്ചു. രതിമോളാണ് വിജയിച്ചത്. ബിജെപിക്കും യുഡിഎഫിനും ഇവിടെ സ്ഥാനാര്‍ഥിയുണ്ടായില്ല. സ്വതന്ത്ര അംഗം പി പി മാലതിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

Top