സ്വാമി ചിന്മയാനന്ദിനെതിര പീഡനാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡനാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ ഡല്‍ഹിയിലെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാജസ്ഥാനില്‍ നിന്നും പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉത്തര്‍പ്രദേശ് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി പെണ്‍കുട്ടിയെ സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. തിങ്കളാഴ്ച്ച വരെ കുട്ടിയെ ഡല്‍ഹിയിലെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശവും നല്‍കി. കേസില്‍ തിങ്കളാഴ്ച്ച കോടതി വീണ്ടും വാദം കേള്‍ക്കും.

ഡല്‍ഹി പൊലീസ് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിക്കും കുടംബത്തിനും പ്രത്യേക സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി, ഫേസ്ബുക്കിലൂടെയാണ് സ്വാമി ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനുപിന്നാലെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് നിയമവിദ്യാര്‍ഥിനിയെ കണ്ടെത്തിയിരുന്നത്.

മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ സംഭവം വിവാദമായതോടെ വ്യാഴാഴ്ച സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

യുവതിയെ ആണ്‍സുഹൃത്തിനൊപ്പം ഡല്‍ഹിയില്‍ കണ്ടെന്ന് യു.പി. പോലീസ് വ്യാഴാഴ്ച അവകാശപ്പെടുകയുണ്ടായി. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കവേയാണ് രാജസ്ഥാനില്‍ നിന്ന് വിദ്യാര്‍ഥിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചത്.

ഇതിനിടെ, ആരോപണവിധേയനായ സ്വാമി ചിന്മയാനന്ദന് വേണ്ടി അഭിഭാഷകന്‍ ഹാജരായത് തര്‍ക്കത്തിന് കാരണമായി. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്നായിരുന്നു ചിന്മയാനന്ദന്റെ പക്ഷം. ഇതിനെ മറ്റ് അഭിഭാഷകര്‍ എതിര്‍ത്തു. പെണ്‍കുട്ടിയെ രഹസ്യമായി കേള്‍ക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന്, പെണ്‍കുട്ടിയെ ഹാജരാക്കാന്‍ ജസ്റ്റിസ് ആര്‍. ബാനുമതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Top