ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി നിയമവിദ്യാര്‍ത്ഥിനി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി നിയമവിദ്യാര്‍ത്ഥിനി. പരാതി നല്‍കിയിട്ടും യുപി പൊലീസ് ഇത് അവഗണിച്ചെന്നും എത്രയും വേഗം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യണമെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ മാസമാണ് ഷാജഹാന്‍പൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ചത്. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ ഒരു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗ ചെയ്‌തെന്നും കുട്ടി പറഞ്ഞിരുന്നു.

വിഷയത്തില്‍ വനിതാ അഭിഭാഷകരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ച് സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കുകയും കേസിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തില്ലെന്നും പെണ്‍കുട്ടി പറയുന്നു. വിഷയത്തില്‍ നേരത്തെ ഡല്‍ഹി ലോധി പൊലീസില്‍ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. കേസ് ഷാജഹാപൂര്‍ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണം നടത്താതെ ഒത്തുകളിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു. കേസില്‍ സുതാര്യമായ അന്വേഷണത്തിന് സുപ്രീംകോടതി നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

Top