Lavlin case-Kerala HC -government

HIGH-COURT

കൊച്ചി: എസ്എന്‍സി ലാവലിനെതിരെ നപടിയെടുക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി. കരിമ്പട്ടികയില്‍ പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ലാവലിന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

കരിമ്പട്ടികയില്‍ പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ നോട്ടീസില്‍ മറുപടി നല്‍കാന്‍ കമ്പനിക്ക് നാലാഴ്ച കൂടി സമയം നല്‍കണം. കമ്പനി ആവശ്യപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഒരു ഘട്ടത്തിലും കമ്പനി കോടതിയില്‍ ഹാജരാകാതിരുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെ.എം ഷാജഹാനും ലാവ്‌ലിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രണ്ട് തവണ കാരണം കാണിക്കല്‍ നോട്ടീസും ഒരു തവണ സമന്‍സും കമ്പനിക്ക് അയച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപെട്ടാണ് കമ്പനി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന്റെ അടിസ്ഥാനം.

പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.

Top