പിണറായിക്ക് കുരുക്ക് ‘ഒരുക്കി’ സി.ബി.ഐ സുപ്രീം കോടതിയിൽ ഹർജി നൽകി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി സിബിഐ.

ഓഗസ്റ്റ് 23നാണ് ഹൈക്കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയത്. ചട്ടമനുസരിച്ച് 90 ദിവസത്തിനകം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണം. ഈ കാലാവധി കഴിഞ്ഞ മാസം 21ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് വൈകിയതിനുള്ള ക്ഷമാപണം അടക്കം ഡിലേ കണ്ടൊനേഷന്‍ അപ്പീലാണ് സുപ്രീം കോടതിയില്‍ സിബിഐ സമര്‍പ്പിച്ചത്.

കേസില്‍ പിണറായിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് സിബിഐ ഹര്‍ജിയില്‍ പറയുന്നത്. വൈദ്യുതി മന്ത്രിയായ പിണറായി അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നും ഹര്‍ജിയില്‍ സിബിഐ പറയുന്നു.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്‌ലിന്‍ കേസ്. എന്നാല്‍, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സിബിഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്നും അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിധി.

പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.

അതേ സമയം ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കസ്തൂരിരങ്ക അയ്യരും ആര്‍ ശിവദാസനും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജികള്‍ എല്ലാം ഇനി ഒന്നിച്ച് പരിഗണിക്കാനാണ് സാധ്യത.

Top