എസ്എന്‍സി ലാവലിന്‍ കേസ്; സിബിഐ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി രമണ, എം.ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്നാണ് സി.ബി.ഐ നിലപാട്. ലാവ്ലിന്‍ കരാറില്‍ മാറ്റം ഉണ്ടായത് അദ്ദേഹത്തിന്റെ അറിവോടെയാണ്. 1996 കണ്‍സല്‍ട്ടസി കരാര്‍ എന്ന നിലയിലാണ് ഒപ്പു വച്ചതെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് വിതരണ സ്വഭവത്തിലുള്ള കരാര്‍ ആയി മാറി. 97 ല്‍ വൈദ്യുതി മന്ത്രി ആയിരിക്കെ പിണറായി എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുടെ അഥിതിയായി കാനഡയില്‍ പോയതിന് പിന്നാലെയാണ് ഈ മാറ്റമുണ്ടായതന്ന് സി.ബി.ഐ പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ് മൂലം സുപ്രിം കോടതിയിലുണ്ട്. ഹൈക്കോടതി വിധി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സിബി.ഐ മുന്നോട്ട് വച്ചിരുന്നു. കേസില്‍ പിണറായിയെയും മറ്റു രണ്ട് പ്രതകളെയും വെറുതെ വിട്ടപ്പോഴും ഉദ്യോഗസ്ഥരായ ആര്‍.ശിവദാസന്‍ എം.വി രാജഗോപാല്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് വിവേചനപരമാണെന്നാണ് മൂന്ന് ഉദ്യോഗസ്ഥരും സുപ്രിം കോടതിയില്‍ ഉന്നയിക്കുന്ന വാദം.

Top