എസ്എന്‍സി ലാവലിന്‍ കേസ് വീണ്ടും മാറ്റി; നടപടി സിബിഐ അഭ്യര്‍ത്ഥന മാനിച്ച്

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് വീണ്ടും മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സിബിഐ. ഇന്ന് തന്നെ കേസ് കേട്ടുകൂടേ എന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകന്റെ അഭ്യര്‍ത്ഥന മാനിച്ച് ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റുകയായിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവെക്കാന്‍ കാരണം.

മാര്‍ച്ച് മാസത്തിലെ ഏതെങ്കിലും തീയതിയാണ് ചോദിച്ചതെങ്കിലും, ആ സമയത്ത് മറ്റൊരു പ്രധാനപ്പെട്ട കേസുണ്ടെന്ന് കോടതി അറിയിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സുപ്രീം കോടതിയില്‍ നിന്ന് കേസില്‍ എന്തെങ്കിലും തീരുമാനം വരാനുള്ള സാധ്യതയും ഇല്ലാതായി. ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കക്ഷികളില്‍ ഒരാളായ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഇന്നലെ തന്റെ വാദങ്ങള്‍ രേഖാമൂലം നല്‍കിയിരുന്നു. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനുള്ള പങ്കിന് വ്യക്തമായ തെളിവുണ്ടെന്നാണ് സുധീരന്റെ വാദം. അതേസമയം, കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബിഐ ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും, തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Top