ലാവലിന്‍ കേസ്: സെപ്റ്റംബര്‍ 13ന് സുപ്രീംകോടതി പരിഗണിയ്ക്കും

ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2018 ജനുവരി 11-നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്.

കെ.എസ് .ഇ.ബി മുന്‍ അക്കൗണ്ട്‌സ് മെംബര്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിലും അന്ന് കോടതി നോട്ടീസ് അയച്ചു. അന്ന് കേസ് പരിഗണിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.

 

Top