ഒസാക്കക്കും ബയേണിനും ലോറസ് പുരസ്‌കാരം

ബെര്‍ലിന്‍: ടെന്നീസ് കോര്‍ട്ടിലെ ഏഷ്യന്‍ കരുത്ത് നവോമി ഒസാക്കക്ക് ലോറസ് പുരസ്‌കാരം. വ്യക്തിഗത ഇനത്തിലാണ് ഒസാക്കയെ പുരസ്‌കാരത്തിനായി തെരഞ്ഞെുടുത്തത്. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ടെന്നീസ് താരം റാഫേല്‍ നദാലും അവാര്‍ഡ് സ്വന്തമാക്കി.

കരിയറില്‍ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയ ഓസാക്കക്ക് പുരസ്‌കാരം ഇരട്ടി മധുരമായി മാറി. തന്റെ ആഹ്‌ളാദം ഒസാക്ക ട്വീറ്റിലൂടെ പങ്കുവെച്ചു. ഭാവിയില്‍ നടത്താന്‍ പോകുന്ന മുന്നേറ്റങ്ങള്‍ക്ക് ഈ നേട്ടം പ്രചോദനമാകുമെന്ന് അവര്‍ പറഞ്ഞു.

ഇരുവരെയും കൂടാതെ ഫുട്ബോള്‍ ലോകവും പുരസ്‌കാര നിറവിലാണ്. ബയേണ്‍ മ്യൂണിക്കും മുഹമ്മദ് സലയും ലോറസ് നേട്ടം സ്വന്തമാക്കി. ടീം ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് ബയേണ്‍ സ്വന്തമാക്കിയതെങ്കില്‍ സ്പോര്‍ട്ടിങ് ഇന്‍സ്പിരേഷന്‍ പുരസ്‌കാരമാണ് സലക്ക് ലഭിച്ചത്.

കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് ബയേണ്‍ മ്യൂണിക്കിന് പുരസ്‌കാരം നേടിക്കൊടുത്തത്. ചാമ്പ്യന്‍സ് ലീഗും ബുണ്ടസ് ലീഗയും ജര്‍മന്‍ കപ്പും ഫിഫ ക്ലബ് ലോകകപ്പും അടക്കം ട്രോഫികളുടെ നീണ്ട നിര സ്വന്തമാക്കായിണ് ബയേണ്‍ യൂറോപ്യന്‍ ഫുട്ബോള്‍ ചക്രവാളത്തിലെ ജ്വലിക്കുന്ന നക്ഷത്രമായി മാറിയത്.

കളിക്കളത്തിന് അകത്തും പുറത്തും നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡ് മുഹമ്മദ് സലക്ക് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. സാമൂഹ്യനീതിക്ക് വേണ്ടി എക്കാലത്തും നിലപാടുകളെടുത്ത സല ജന്മനാട്ടിലെ ദരിദ്രരുടെ വിശപ്പടക്കാനുള്ള ശ്രമങ്ങളും തുടരുന്നു.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരം കൂടിയാണ് സല.

 

Top