ലാസ്റ്റ്പാസിന് വീണ്ടും പണികിട്ടി; ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്

ലാസ്റ്റ്പാസ് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ടെക് ലോകത്തെ ഏറ്റവും പ്രശസ്തമായ പാസ്വേഡ് മാനേജറാണ് ലാസ്റ്റ്പാസ്. ഈ വർഷം രണ്ടാം തവണയാണ് ഇക്കൂട്ടർ ഹാക്ക് ചെയ്യപ്പെടുന്നത്. ഹാക്കായ സാഹചര്യത്തിൽ സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് കമ്പനി സിഇഒ കരീം ടൗബ പറഞ്ഞു. സേഫായുള്ള പാസ്വേഡിന് വേണ്ടി നിരവധി പേർ ആശ്രയിക്കുന്നത് ലാസ്റ്റ്പാസിനെയാണ്. ഇത് തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണിപ്പോൾ.

തേഡ് പാർട്ടി ക്ലൗഡ് സ്റ്റോറേജ് സർവീസിൽ കമ്പനി ചില നീക്കങ്ങൾ അടുത്തിടെ നടത്തിയിരുന്നു. ഈ ക്ലൗഡ് സ്റ്റോറേജ് സർവീസ് ആണ് ലാസ്റ്റ്പാസും അനുബന്ധ സ്ഥാപനമായ ഗോറ്റു ഉം ഉപയോഗിക്കുന്നത്. ലാസ്റ്റ് പാസിനെ സംബന്ധിച്ച് ഈ ഹാക്ക് ചെയ്യപ്പെടൽ വൻ സുരക്ഷാ ഭീക്ഷണി തന്നെയാണ് എന്നാണ് വിദ​ഗ്ധർ പറയുന്നത്. 3.3 കോടിയിലധികം ഉപയോക്താക്കളുണ്ട് ലാസ്റ്റ്പാസിന്.

ലാസ്റ്റ്പാസിന്റെ ചില സോഴ്സ് കോഡുകളിലേക്ക് ഹാക്കർമാർ കടന്നുകയറിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇത്തരമൊരു സംഭവത്തിൽ ഉപഭോക്തൃ ഡേറ്റയിലേക്കോ എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് ഡേറ്റാബേസിലേക്കോ ഹാക്കർമാർ കയറിയതിന്റെ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ഹാക്കിങ് നടന്നെങ്കിലും കമ്പനിയുടെ പ്രോഡ്ക്ടുകളും സേവനങ്ങളും പഴയതുപോലെ തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് സൂചന.

എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡുകൾ ഓൺലൈനിൽ സൂക്ഷിക്കുന്ന പ്രീമിയം പാസ്‌വേഡ് മാനേജറാണ് ലാസ്റ്റ്പാസ്. പ്രമുഖ സൈബർ സുരക്ഷാ, ഫോറൻസിക് സ്ഥാപനമാണ് ഹാക്കിങ് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സുരക്ഷാ നടപടികൾ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇതുവരെ അനധികൃത പ്രവർത്തനത്തിന്റെ തെളിവുകൾ ഒന്നും കണ്ടെത്താൻ ആയിട്ടില്ല.

ഹാക്ക് ചെയ്ത ഡാറ്റയിൽ ഉപയോക്താക്കളുടെ മാസ്റ്റർ പാസ്‌വേഡ് ഉൾപ്പെട്ടിട്ടില്ല എന്നാണ് ലാസ്റ്റ്പാസ് സിഇഒ പറയുന്നത്. ഉപയോക്താക്കളുടെ മാസ്റ്റർ സൂക്ഷിക്കാറില്ലെന്നും കമ്പനി വ്യക്തമാക്കി.പാസ് വേഡ് മാനേജർക്ക് ഉപയോക്താക്കളുടെ മാസ്റ്റർ പാസ് വേഡ് ആക്സസ് ചെയ്യാൻ കഴിയാറില്ല. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നാണ് കമ്പനി ആവർത്തിക്കുന്നത്. ഉപയോക്താവിന് മാത്രമേ അവരവരുടെ ഡാറ്റയുടെ ആക്സസ് ഉള്ളൂ. അനധികൃത ആക്സസുകളൊന്നും ചെയ്യാൻ കമ്പനിയ്ക്ക് കഴിയില്ലെന്നും സിഇഒ വ്യക്തമാക്കി.

Top