പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന

indian-army

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന. 2019ല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. രണ്ട് ദിവസമായി അനന്തനാഗില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയില്‍പ്പെട്ട മൂന്നു പേരെ വധിച്ചത്.

കശ്മീര്‍ ഐജി വിജയ് കുമാര്‍ ശനിയാഴ്ചയാണ് ഭീകരരെ വധിച്ച വിവരം വെളിപ്പെടുത്തിയത്. ജെയ്‌ഷെ കമാന്‍ഡര്‍ സമീര്‍ ദര്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

പുല്‍വാമ ഭീകരാക്രമത്തില്‍ ചാവേറായി മാറിയ ആദില്‍ അഹമ്മദ് ദറിനെ ഭീകരസംഘടനയില്‍ ചേര്‍ത്ത് പരിശീലനം നല്‍കിയത് സമീര്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസിലേക്ക് ആദില്‍ അഹമ്മദ് ദര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

വ്യാഴാഴ്ചയാണ് മൂന്ന് ഭീകരരെയും വധിച്ചത്. ഇതില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനാണ്. നാട്ടുകാരായ യുവാക്കളെ ഭീകര സംഘടനയില്‍ ചേര്‍ക്കുന്നതിന് നിയോഗിക്കപ്പെട്ട ആളായിരുന്നു സമീര്‍ എന്ന് ലഫ്റ്റനന്റ് ജനറല്‍ ഡി.പി.പാണ്ഡെ പറഞ്ഞു. സുരക്ഷാസേനയ്‌ക്കെതിരെ ആക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നതും സമീര്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

Top