ഭക്ഷണം സ്റ്റാർ ഹോട്ടലിൽ, പണം കൊടുക്കാതെ മുങ്ങും; മോഷണവും: ഒടുവിൽ പിടിയിൽ

തിരുവനന്തപുരം∙ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ മുങ്ങുന്നത് പതിവാക്കിയ ആൾ പിടിയില്‍. തമിഴ്നാട് തൂത്തുക്കുടി സ്വദേശി വിന്‍സന്റ് ജോണാണ് കൊല്ലത്തുവച്ച് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് ഭക്ഷണവും കഴിച്ച ശേഷം ലാപ്ടോപ്പുമായി മുങ്ങുകയായിരുന്നു.

നാലുദിവസം മുൻപാണ് തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചത്. എല്ലാവിധ സൗകര്യങ്ങളുമുള്ള മുറിയാണ് എടുത്തത്. കൂടാതെ നിറയെ ഭക്ഷണവും ഹോട്ടലിൽ നിന്ന് കഴിച്ചു. അതിനുശേഷം ഒരു കോൺഫറൻസിൽ പങ്കെടുക്കേണ്ടതുണ്ട്, താൽക്കാലികമായി ഉപയോഗിക്കാൻ ലാപ്ടോപ് വേണമെന്ന് റിസപ്ഷനില്‍ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ആ ലാപ്ടോപ്പുമായി മുങ്ങുകയായിരുന്നു. ഹോട്ടല്‍ അധികൃതർ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇയാളെ കൊല്ലത്തുവച്ച് പിടിച്ചത്.

ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ഉപയോഗിച്ചാണ് വിൻസന്റ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുക്കുന്നത്. ഏറ്റവും ഉയർന്ന നിരക്കിലുള്ള മുറിയും വിലകൂടിയ ഭക്ഷണവും മദ്യവുമാകും ഇയാൾ ഓർഡർ ചെയ്യുക. മുറിയുടെ വാടകയും ഭക്ഷണത്തിന്റെയും മറ്റും ബില്ല് ഒഴുവാകുന്ന ദിവസം അടയ്ക്കാമെന്നും പറയും. എന്നാൽ പിന്നീട് ഹോട്ടലിൽനിന്ന് പണമടയ്ക്കാതെ മുങ്ങുന്നതാണ് രീതി. ഹോട്ടലില്‍ മുറിയെടുക്കാനായി വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഇയാള്‍ നല്‍കാറുള്ളതെന്നാണ് വിവരം. മുംബൈയിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളതെന്നാണ് റിപ്പോർട്ട്.

Top