ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ മണ്ണിടിച്ചില്‍; 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ഖനിയില്‍ ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചു പേരെ കാണാതായിട്ടുണ്ട്. പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ലെഷാന്‍ നഗരത്തിനടുത്തുള്ള പര്‍വതപ്രദേശത്താണ് കഴിഞ്ഞ ദിവസം രാവിലെ 6 മണിയോടെ മണ്ണിടിഞ്ഞു വീണത്.

രക്ഷാപ്രവര്‍ത്തനത്തിനായി 180ലധികം സന്നദ്ധപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ (150 മൈല്‍) തെക്ക് പര്‍വതപ്രദേശത്താണ് ഈ സ്ഥലം. ചൈനയിലെ ഗ്രാമപ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും പ്രത്യേകിച്ച് മഴയുള്ള വേനല്‍ മാസങ്ങളില്‍, മണ്ണിടിച്ചിലുകള്‍ പതിവാണ്.ഏകദേശം 40,000 ആളുകള്‍ താമസിക്കുന്ന ഇവിടം പച്ചപ്പുള്ള മലകള്‍ക്കും വിശാലമായ നദിക്കും ഇടയിലാണ്.വിദൂരവും നിബിഡവുമായ വനങ്ങളുള്ള, സിചുവാന്‍ ഭൂരിഭാഗവും ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമാണ്.

2017-ല്‍ പ്രവിശ്യയില്‍ നിരവധി മണ്ണിടിച്ചിലുകള്‍ ഉണ്ടായി. 60ലധികം വീടുകള്‍ മണ്ണിനടിയിലായിരുന്നു. 2019-ല്‍, വന്‍തോതിലുള്ള മഴ വീണ്ടും മണ്ണിടിച്ചിലിന് കാരണമായി.ഇവിടെ ഇടയ്ക്കിടെ ഭൂകമ്പങ്ങളും ഉണ്ടാകാറുണ്ട്. 2008 ല്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 5,335 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 87,000-ത്തിലധികം ആളുകള്‍ മരിച്ചിരുന്നു.

 

Top