കളമശേരിയിലെ മണ്ണിടിച്ചില്‍; നാല് പേര്‍ മരിച്ചു

കൊച്ചി: കളമശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു. മണ്ണിടിച്ചിലില്‍ നാലുപേര്‍ മരണമടഞ്ഞതായാണ് വിവരം.

ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, നൗജേഷ്, റൂളാമിന്‍,കുടൂസ് മണ്ഡല്‍ എന്നിവരാണ് മരിച്ചത്. ഏഴ് പേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇവരില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാള്‍ മണ്ണിനുളളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപം നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നിടത്താണ് അപകടമുണ്ടായത്.

ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കുഴിയെടുക്കുന്നതിനിടയില്‍ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. 25 തൊഴിലാളികളാണ് ജോലിക്കായി ഉണ്ടായിരുന്നത്.

ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനാണ് ശ്രമം. വീണ്ടും മണ്ണിടിയുമോയെന്ന ആശങ്ക രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പടെ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top