തെക്കുപടിഞ്ഞാറൻ ചൈനയിൽ മണ്ണിടിച്ചിൽ; എട്ട് മരണം

തെക്കുപടിഞ്ഞാറൻ ചൈനയിൽ യുന്നാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം എട്ടായി. 47 പേർ മണ്ണിനടിയിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. 500 ലേറെ ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. ഷെങ്‌സിയോങ് കൗണ്ടിയിലെ ടാങ്‌ഫാങ് പട്ടണത്തിന് കീഴിലുള്ള ലിയാങ്‌ഷുയി ഗ്രാമത്തിൽ രാവിലെ ആറ് മണിക്കാണ് സംഭവമുണ്ടായത്.

18 വീടുകളുടെ അടിയിലായി കുടുങ്ങി കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് കൗണ്ടി പ്രചരണ വിഭാഗം അറിയിച്ചു. പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമല്ലെങ്കിലും സംഭവത്തെ തുടർന്ന് ലഭിച്ച ഫോട്ടോകളിൽ മഞ്ഞ് വീണതായി കാണാം. കുത്തനെയുള്ള മലകളും കുന്നുകളുമുള്ള യുന്നാൻ പ്രവിശ്യയിൽ മണ്ണിടിച്ചിൽ സാധാരണമാണ്.

സംഭവസമയത്ത് ആളുകളെല്ലാം ഉറങ്ങുകയായിരുന്നു എന്ന് മണ്ണിടിച്ചിലിന് ദൃക്സാക്ഷിയായ ആൾ പറഞ്ഞു. ര‍ക്ഷാപ്രവർത്തനത്തിനായി 1000 ത്തോളം രക്ഷാപ്രവർത്തകരെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു

Top