കാലാവസ്ഥാ വ്യതിയാനം ; 153 ദശലക്ഷം മനുഷ്യർക്ക് ഭീഷണിയായി കടൽ കരയിലേക്ക്

വാഷിംഗ്ടൺ: മനുഷ്യകുലത്തിന്റെ നാശം അടുത്തുകൊണ്ടിരിക്കുന്നതിന്റെ ചില സൂചനകളാണ് പ്രകൃതി നൽകികൊണ്ടിരിക്കുന്നത്.

അത്തരത്തിൽ ഞെട്ടിക്കുന്ന മറ്റൊരു കണ്ടെത്തലാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കടൽ കരയിലേയ്ക്ക് എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ട്.

ഇങ്ങനെ സമുദ്രത്തിന്റെ വിസ്തൃതി വ്യാപിച്ചാൽ ഭീഷണിയാകുന്നത് 153 ദശലക്ഷം മനുഷ്യരുടെ ജീവിതത്തിനാണ്.ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദുരന്തം സംഭവിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

എർത്ത് ഫ്യൂച്ചർ എന്ന ജേണലിൽ യുഎസ് ഗവേഷകർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ.

അന്റാർട്ടിക്കിലെ മഞ്ഞുരുകുന്നതാണ് സമുദ്രജലത്തിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതിന്റെ കാരണമെന്ന് റിപ്പോർ‌ട്ടിൽ പറയുന്നു.

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ തുടർന്നാൽ 2100 ഓടെ സമുദ്രനിരപ്പ് 1.5 മീറ്റർ വർധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ 2014ൽ സമുദ്രനിരപ്പിൽ 736 സെന്റിമീറ്റർ വർധനയുണ്ടായെന്ന് ഐപിസിസി (ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) കണ്ടെത്തി.

ഈ വർധനവ് സൂചിപ്പിക്കുന്നത് വലിയൊരു അപകടത്തെയാണെന്നും , വലിയൊരു ദുരന്തം ഉണ്ടാകാമെന്നും യുഎസിലെ വിവിധ സർവകലാശാലകളിലെ ഗവേഷകരുൾപ്പെട്ട സംഘം വിലയിരുത്തുന്നു.

കടന്ന് വരുന്ന ഓരോ വർഷങ്ങളിലും അന്റാർട്ടിക്കിലെ വലിയ മഞ്ഞുപാളികൾ കൂട്ടിയിടിക്കും. അങ്ങനെ സംഭവിച്ചാൽ സമുദ്രനിരപ്പ് പ്രതീക്ഷിച്ചതിനേക്കാളും ഉയരും.

153 ദശലക്ഷം മനുഷ്യരുടെയും വാസസ്ഥലങ്ങളുടെയും നിലനിൽപ്പ് അസാധ്യമാകും. അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം വരുമിത്.

റട്ജർസ്, പ്രിൻസ്റ്റൻ, ഹാർവാഡ് തുടങ്ങിയ സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. സമുദ്രം കരയിലേക്ക് വ്യാപിക്കുമ്പോഴുണ്ടാകുന്ന അപകടത്തെ വിശദമാക്കുന്ന ഭൂപടവും ഇവർ നൽകിയിട്ടുണ്ട്.

2015ലെ ഒരു പഠനത്തിൽ ചെറിയതോതിൽ മഞ്ഞുരുകുന്നതു പോലും ദശാബ്ദങ്ങൾ തുടർന്നാൽ മൂന്നു മീറ്റർ വരെ സമുദ്രനിരപ്പ് ഉയരാനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു.

ലോകം നേരിടാൻ പോകുന്ന ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറച്ചു അന്തരീക്ഷത്തിലെ ചൂട് ക്രമീകരിക്കുക എന്നത് മാത്രമാണ് ഒരു മാർഗം.

Top