ഭൂമിത്തര്‍ക്കം; ഉത്തര്‍പ്രദേശില്‍ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ലക്‌നൗ: ഭൂമിത്തര്‍ക്കത്തെ തുടര്‍ന്ന് വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലാണ് ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി)യുടെ പ്രാദേശിക നേതാവായ നന്ദിനി രാജ്ഭറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നന്ദിനിയുടെ വീട്ടിനുള്ളില്‍ വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആനന്ദ് യാദവ്, ധ്രുവ് ചന്ദ്ര യാദവ് എന്നിവരെ കൂടാതെ ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട നന്ദിനി രാജ്ഭറിന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളുള്‍പ്പെട്ട ഭൂമിത്തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബന്ധു ബാലകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഭൂമി പ്രാദേശിക ഭൂമാഫിയ അനധികൃതമായി പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ ബന്ധു പ്രതിഷേധിച്ചിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ ബന്ധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. റെയില്‍ വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശ്രാവണ്‍ യാദവ്, ധ്രുവ് ചന്ദ്ര യാദവ്, പന്നെ ലാല്‍ യാദവ് എന്നീ മൂന്ന് പേര്‍ നടത്തിയ തട്ടിപ്പിനെതിരെയാണ് നന്ദിനി രാജ്ഭറും ബന്ധുവും രംഗത്തെത്തിയത്. ഇതില്‍ പന്നെ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ബന്ധുവായ ബാലകൃഷ്ണയുടെ ഭൂമി കൈയേറിയ ഭൂമാഫിയയെ അറസ്റ്റ് ചെയ്യണമെന്ന് നന്ദിനി രാജ്ഭര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്.

Top