ലാലു പ്രസാദ് യാദവിന്റെ ദീര്‍ഘകാല സഹചാരി പാര്‍ട്ടി വിട്ടു

പട്ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍.ജെ.ഡിക്ക് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും ലാലു പ്രസാദ് യാദവിന്റെ ദീര്‍ഘകാല സഹചാരികളിലൊരാളുമായിരുന്ന രഘുവംശ് പ്രസാദ് സിങ് പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ രഘുവംശ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുവില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ലാലു പ്രസാദ് യാദവ് ജനതാദളില്‍ ആയിരുന്നപ്പോഴും 1997-ല്‍ ആര്‍.ജെ.ഡി. രൂപീകരിച്ചത് മുതലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നേതാവാണ് രഘുവംശ് പ്രസാദ് സിങ്. നിലവില്‍ രഘുവംശ് പ്രസാദ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് റാഞ്ചിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലാലു പ്രസാദ് യാദവ് ജയിലിലായതിന് ശേഷം മകന്‍ തേജസ്വി യാദവ് മുന്നോട്ടു കൊണ്ടുപോകുന്ന പാര്‍ട്ടിയില്‍ രഘുവംശ് കുറച്ചു കാലമായി അസന്തുഷ്ടനായിരുന്നു. പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയുമുണ്ടായി. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ജൂണില്‍ രഘുവംശ് കത്തെഴുതുകയുമുണ്ടായി.

Top