പരോള്‍ നീട്ടി നല്‍കിയില്ല , റാഞ്ചി കോടതിയില്‍ ലാലു പ്രസാദ് യാദവ് കീഴടങ്ങി

പാറ്റ്‌ന : പരോള്‍ കാലാവധി നീട്ടി നല്‍കാത്തതിനെ തുടര്‍ന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് റാഞ്ചിയിലെ സി ബി ഐ കോടതിയില്‍ കീഴടങ്ങി. ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ കാലിത്തീറ്റ കുംഭകോണത്തിന്റെ പേരിലാണ് ലാലു പ്രസാദ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

ചികില്‍സയ്ക്കായി പരോള്‍ കാലാവധി നീട്ടി നല്‍കണമെന്നായിരുന്നു ലാലുപ്രസാദിന്റെ ആവശ്യം. ഹര്‍ജി തള്ളിയ കോടതി ഇന്നുതന്നെ ജയിലിലേക്ക് തിരികെപ്പോകാനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാലു കീഴടങ്ങിയത്. കിഡ്‌നി സ്റ്റോണ്‍, പ്രോസ്‌ട്രേറ്റ് വീക്കം എന്നീ അസുഖങ്ങള്‍ ചൂണ്ടിക്കാട്ടിയാണു പരോള്‍ നീട്ടാന്‍ ലാലു ആവശ്യമുന്നയിച്ചത്.

ആഗസ്റ്റ് 27 വരെയാണ് നിലവില്‍ ഇദ്ദേഹത്തിന് ജാമ്യം ഉള്ളത്. ആരോഗ്യകാരണങ്ങളാല്‍ മൂന്ന് മാസം കൂടി കാലാവധി നീട്ടിത്തരണമെന്നാണ് ലാലുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ പ്രവേശിപ്പിക്കുമെന്ന് അഭിഭാഷകനായ പ്രഭാത് കുമാര്‍ പറഞ്ഞു.

ശസ്ത്രക്രിയ ചെയ്യാന്‍ മുംബൈയില്‍ ചികിത്സ തേടിയ ലാലുവിന് ജൂണ്‍ 29നാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ആഗസ്റ്റ് 14 വരെ ജാമ്യം അനുവദിച്ചത്. പിന്നീടിത്‌ ആഗസ്റ്റ് 27 വരെ നീട്ടുകയായിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് നിലവിലുള്ളത്. ഇതില്‍ നാല് കേസുകളില്‍ വിധി വന്നു. കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ഏഴു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചതാണ് ഏറ്റവും ഒടുവില്‍ വന്ന വിധി. ആദ്യ കേസില്‍ ലാലുവിന് അഞ്ചരവര്‍ഷവും രണ്ടാം കേസില്‍ മൂന്നര വര്‍ഷവും മൂന്നാം കേസില്‍ അഞ്ചു വര്‍ഷവും തടവു ശിക്ഷ ലഭിച്ചിരുന്നു.

Top