ബിജു മേനോനെ പ്രധാന കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു. ഇപ്പോള്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ഗൃഹാതുരത്വം പങ്കുവെച്ചിരിക്കുകയാണ് ലാല്‍ജോസ്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ആ പഴയ മധുര ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചത്.
“ഇവിടെ നില്‍ക്കുമ്പോള്‍ കാതോരത്ത് എത്ര എത്ര ഓര്‍മകളുടെ ഹോണടി ശബ്ദങ്ങളാണെന്നോ എന്നാണ് അദ്ദേഹം കുറിച്ചത്”. തന്റെ ജീവിതത്തിലെ ഒരോ വഴിത്തിരിവിലും തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ള പങ്ക് വ്യക്തമാക്കികൊണ്ടാണ് അദ്ദേഹം പോസ്റ്റിട്ടത്.
“ദീര്‍ഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലത്ത് ഒറ്റപ്പാലത്ത് നിന്നുളള യാത്രകളില്‍ ഇടത്താവളമാക്കിയത് തൃശ്ശൂര്‍ സ്റ്റാന്റായിരുന്നു” എന്ന് അദ്ദേഹം ഓര്‍മിക്കുന്നു.
ലാല്‍ ജോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലായിരുന്നു. ഇവിടെ നില്‍ക്കുമ്പോള്‍ കാതോരത്ത് എത്രയെത്ര ഓര്‍മ്മകളുടെ ഹോണടി ശബ്ദങ്ങളാണന്നോ..
ദീര്‍ഘ ദൂരയാത്രക്ക് സ്വകാര്യ ‘ഇടിവണ്ടി’കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ?? ഒറ്റപ്പാലത്ത് നിന്നുളള യാത്രകളില്‍ തൃശ്ശൂര്‍ സ്റ്റാന്റായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റില്‍ കിടന്ന് വരെ ഞാന്‍ ഈ സ്റ്റാന്റിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധി ആഘോഷയാത്രകള്‍..
എന്റെ പ്രീഡിഗ്രി മാര്‍ക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ ഞെട്ടിയതിനാല്‍ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷന്‍ തന്നില്ല . തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒന്‍പതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകള്‍.??
ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എന്‍.എസ്.എസ്സില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ തൃശ്ശൂര്‍ രാത്രികള്‍ക്ക് താത്കാലിക ഇടവേള. പിന്നീട് സിനിമയില്‍ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെല്‍റ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂര്‍ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു.
ക്യാന്റീനില്‍ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങള്‍..അക്കാലത്ത് രാത്രി ബസ്സുകള്‍ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാന്റിലെ ഉരുളന്‍ തൂണുകള്‍ തലയിണകളായി. വഴിനീളെ കണ്ണില്‍ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്‌സിലെ അവസാനശ്വാസവുമായി തൃശ്ശൂര്‍വരെ എത്താനായാല്‍ ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങള്‍.. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോന്‍?? അവനാണ് നാല്‍പ്പത്തിയൊന്നിലെ നായകന്‍. ? ബിജുവുമായി തൃശ്ശൂര്‍ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക്.??