തോല്‍വികള്‍ക്ക് ശേഷം ലാ ലീഗയില്‍ ജയിച്ച് മാഡ്രിഡ്

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ലാ ലീഗയില്‍ ജയിച്ച് മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തില്‍ റയല്‍ വയ്യഡോലിദിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജയം കണ്ടത്. ആദ്യ പകുതിയില്‍ ഒന്നിന് പിറകെ ഒന്നായി നിരവധി അവസരങ്ങള്‍ വയ്യഡോലിദ് സൃഷ്ട്ടിച്ചതിന് ശേഷമാണ് മാഡ്രിഡ് സ്‌കോര്‍ നേടി തുടങ്ങിയത്.

ആദ്യ പകുതിയില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും 2 ഗോളുകള്‍ ഓഫ്‌സൈഡില്‍ കുടുങ്ങുകയും ചെയ്തത് വയ്യഡോലിദിന് തിരിച്ചടിയായി. എന്നാല്‍ 29ാം മിനുട്ടില്‍ മുഹമ്മദ് ടുഹാമിയിലൂടെ വയ്യഡോലിദ് മത്സരത്തില്‍ മുന്‍പിലെത്തി. എന്നാല്‍ അവരുടെ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 34ആം മിനുട്ടില്‍ വരാനെയിലൂടെ റയല്‍ മാഡ്രിഡ് സമനില പിടിച്ചു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ബെന്‍സേമയുടെ ഇരട്ടഗോളുകളും മോഡ്രിച്ചിന്റെ ഗോളും റയല്‍ മാഡ്രിഡിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ടു മഞ്ഞ കാര്‍ഡ് കണ്ട് 80ആം മിനുട്ടില്‍ കാസെമിറോ പുറത്തുപോയതോടെ 10 പേരുമായാണ് റയല്‍ മാഡ്രിഡ് മത്സരം പൂര്‍ത്തിയാക്കിയത്.

Top