ലാലിഗയില്‍ ഗോള്‍ മഴ പെയ്യിച്ച് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും

ബാഴ്‌സലോണ: ലാലിഗ ഫുട്‌ബോളിലെ നിര്‍ണായക ദിനത്തില്‍ രണ്ടു സൂപ്പര്‍ ടീമുകളുടെ ഗോള്‍മഴ.

ബാഴ്‌സലോണ ഒസാസുനയെ 7-1നു തകര്‍ത്തപ്പോള്‍ റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ 6-2ന് തകര്‍ത്തു.

സൂപ്പര്‍താരം ലയണല്‍ മെസിയും ഗോമസും അല്‍കാസെറും ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ മഷരാനോ ഒരു ഗോള്‍ നേടി ഒസാസുനോയുടെ പതനത്തിന്റെ വേഗത കൂട്ടി. 48ാം മിനിറ്റില്‍ റോബെര്‍ട്ടോ ടോറസ് നേടിയ ഏകഗോളായിരുന്നു ഒസാസുനോയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. ബാഴ്‌സയുടെ 34ാം വിജയമായിരുന്നു ഇത്. ഇതോടെ ഒന്നാസ്ഥാനത്തുള്ള ബാഴ്‌സ തങ്ങളുടെ പോയിന്റ് 78 ആക്കി ഉയര്‍ത്തി.

മറ്റൊരു മത്സരത്തില്‍ ഒസാസുനോയുടെ മറ്റൊരു പതിപ്പാവുകയായിരുന്നു ഡിപ്പോര്‍ട്ടീവോ ലാ കൊരൂണ. എതിരാളികള്‍ ആറു ഗോളുകള്‍ നേടിയപ്പോള്‍ രണ്ടെണ്ണമെങ്കിലും തിരിച്ചടിക്കാനായെന്ന് മാത്രം അവര്‍ക്ക് ആശ്വസിക്കാം. റയലിനായി ജെയിംസ് റോഡ്രിഗസ് ഇരട്ടഗോളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൊറാത്ത, ലൂക്കാസ്, കാസിമിറോ, ഇസ്‌കോ എന്നിവര്‍ ഓരോ ഗോളുകളും നേടി. ആന്‍ഡണും ജോസെലുവുമാണ് ഡിപ്പോര്‍ട്ടീവയ്ക്ക് കരുത്തായി ഉണ്ടായിരുന്നത്.

ഇതോടെ 33 കളികളില്‍ നിന്ന് 24 വിജയവും ആറ് സമനിലയും മൂന്ന് തോല്‍വികളുമായി റയല്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സക്കൊപ്പമെത്തി. പക്ഷേ ഗോളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Top