ലക്ഷദ്വീപ്; ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരെ ദ്വീപില്‍ നിരാഹാര സമരം ആരംഭിച്ചു

കരവത്തി: ലക്ഷദ്വീപ് അഡ്മിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഇന്ന് ദ്വീപ് ജനത നിരാഹാര സമരം അനുഷ്ഠിച്ച് പ്രതിക്ഷേധിക്കുന്നു. വിവിധ സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനമാണിത്. ദ്വീപ് ജനത ഒന്നടങ്കം പങ്കെടിക്കുമെന്നറിയിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിലാണ് 12 മണിക്കൂര്‍ ഉപവാസം.

നിരാഹാര സമരം ദ്വീപില്‍ ബന്ദിന്റെ അവസ്ഥയിലേക്ക് മാറുകയാണ്. സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ കടകള്‍ അടച്ചിടും. ഓട്ടോ സര്‍വീസുകളും ഉണ്ടാവില്ല. എല്ലാ വിഭാഗം ജനങ്ങളും വീടുകളില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ നിരാഹാര സമരം നടത്തുമെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

കൂടാതെ, ദ്വീപുനിവാസികളല്ലാത്തവര്‍ മടങ്ങണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് ദ്വീപില്‍ നടപ്പാക്കാനാരംഭിച്ചു. കേരളത്തില്‍നിന്ന് എത്തിയ തൊഴിലാളികള്‍ അടക്കമുള്ളവര്‍ മടങ്ങിത്തുടങ്ങി. സന്ദര്‍ശക പാസിന്റെ കാലാവധി കഴിഞ്ഞവര്‍ ഉടന്‍ മടങ്ങണമെന്ന് മെയ് 29ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ഉത്തരവിറക്കിയിരുന്നു.

പാസിന്റെ കാലാവധി പുതുക്കണമെങ്കില്‍ കവരത്തി എഡിഎമ്മിന്റെ അനുമതി വാങ്ങണമെന്നും അറിയിച്ചിരുന്നു. കോവിഡ് കേസ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ദ്വീപില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഉത്തരവ് നടപ്പാക്കിയതോടെ പലരും മടങ്ങുകയാണ്.

മാത്രവുമല്ല, പലചരക്ക് ഉള്‍പ്പെടെയുള്ളവക്കായി ദ്വീപുകാര്‍ കൂടുതല്‍ ആശ്രയിച്ചിരുന്നത് ബേപ്പൂര്‍ തുറമുഖത്തെയാണ്. എന്നാല്‍ കേരളവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തുന്ന പരിഷ്‌കാരത്തിന്റെ ഭാഗമായാണ് അവശ്യസാധനങ്ങളുമായി മംഗളൂരുവില്‍നിന്ന് ആദ്യ ബാര്‍ജ് ലക്ഷദ്വീപിലെത്തി.

ദ്വീപ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ബാര്‍ജാണെത്തിയത്. ആദ്യമായാണ് അവശ്യസാധനങ്ങള്‍ക്കായി മംഗളൂരുവിനെ ലക്ഷദ്വീപ് ആശ്രയിക്കുന്നത്. മംഗളൂരുവിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. കൊച്ചിയെയും കോഴിക്കോടിനെയും ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍.

Top