കരട് നിയമങ്ങള്‍ക്കെതിരായ ഹര്‍ജിയെ എതിര്‍ത്ത് ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: ലക്ഷദ്വീപില്‍ പ്രതിഷേധമുയര്‍ത്തിയ വിവാദ കരട് നിയമങ്ങള്‍ക്കെതിരെ എംപി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍വാദങ്ങളുമായി ദ്വീപ് ഭരണകൂടം. കരടു നിയമങ്ങളും നിയമനിര്‍മ്മാണ പ്രക്രിയയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് ദ്വീപ് ഭരണകൂടം വാദിക്കുന്നു. നിയമം നിലവില്‍ വന്നാല്‍ മാത്രമേ കോടതിക്ക് പരിശോധിക്കാനാവൂ എന്നും നിലവില്‍ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ദ്വീപ് ഭരണകൂടം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കരടു നിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമായിരുന്നു എന്ന വാദം നിലനില്‍ക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിയമം ഇംഗ്ലീഷിലാണ് തയ്യാറാക്കേണ്ടത്. മലയാളം ദ്വീപിന്റെ ഔദ്യോഗിക ഭാഷയല്ലെന്നും ദ്വീപ് ഭരണകൂടം സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

കൊവിഡ് കാലത്ത് കിറ്റുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തേ തന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും സമാനസ്വഭാവമുള്ള ആവശ്യങ്ങള്‍ തന്നെയാണ് എംപിയുടെ ഹര്‍ജിയിലും പറയുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Top