ലക്ഷദ്വീപില്‍ ബിജെപി ഓഫീസിനു നേരെ കരിഓയില്‍ പ്രതിഷേധം

കവരത്തി: ലക്ഷദ്വീപില്‍ ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ ബിജെപി ഓഫീസിന് നേരെയും മോദിയുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും ഫോട്ടോ പതിച്ച ഫ്‌ളക്‌സുകള്‍ക്ക് നേരെയാണ് കരിഓയില്‍ പ്രയോഗിച്ചത്.

ഇന്നലെ രാത്രിയിലാണ് കവരത്തിയിലെ ബിജെപി ഓഫീസിന് നേരെ കരിഓയിലൊഴിച്ചത്. അതിനു പുറമെ പലയിടങ്ങളിലായി സര്‍ക്കാര്‍ സ്ഥാപിച്ച നരേന്ദ്ര മോദിയുടെയുടെയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോട പട്ടേലിന്റെയും ഫോട്ടോ പതിച്ച നാല് ഫഌ്‌സുകളിലും കരിഓയില്‍ ഒഴിച്ചു. പോലീസ് അന്വേഷണം തുടരുന്നു. കരി ഓയില്‍ പ്രയോഗത്തിനു ശേഷം രാത്രി പുറത്തിറങ്ങിയവരെയെല്ലാം പോലിസ് പിടികൂടുകയാണെന്നാണ് ലക്ഷദ്വീപില്‍ നിന്നും ലഭിക്കുന്ന വിവരം.

കൂടാതെ പട്ടേല്‍ ദ്വീപിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങാനിരിക്കെ വീടുകളില്‍ ലൈറ്റ് അണച്ച് പാത്രം കൊട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. സ്ത്രീകളും കുട്ടികളുമെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോട്ട പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് ലക്ഷദ്വീപ് ജനത.

Top