കര്‍ഷക കൂട്ടക്കൊല; അന്വേഷണ മേല്‍നോട്ടത്തിന് റിട്ടയേഡ് ജഡ്ജി രാകേഷ് ജെയ്ന്‍

ന്യൂഡല്‍ഹി: ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല കേസിലെ അന്വേഷണ മേല്‍നോട്ട ചുമതല റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്ന്‍. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജിയാണ് രാകേഷ് ജെയ്ന്‍. മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു.

നേരത്തെ, വിരമിച്ച സുപ്രിംകോടതി ജഡ്ജി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ കേസിലെ അന്വേഷണ മേല്‍നോട്ടത്തിനായി നിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്നിന് മേല്‍നോട്ട ചുമതല നല്‍കിയത്. യു.പി. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.

യു പി പൊലീസിന്റെ അന്വേഷണത്തില്‍ കോടതി പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതെയും ഉറപ്പാക്കാന്‍ മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കണമെന്നാണ് സുപ്രിം കോടതിയുടെ നിലപാട്. യു പി സര്‍ക്കാര്‍ ഈ നിലപാടിനെ കോടതിയില്‍ എതിര്‍ത്തിരുന്നില്ല.

Top