ലഖിംപൂര്‍ കേസ്; അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ജഡ്ജിയെ ഏല്‍പ്പിക്കുന്നതില്‍ സുപ്രിം കോടതി ഉത്തരവ് ഇന്നുണ്ടാകും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കുക. ഉത്തര്‍പ്രദേശിന് പുറത്തുള്ള റിട്ടയേഡ് ജഡ്ജിയെയാണ് പരിഗണിക്കുന്നത്.

പഞ്ചാബ് ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി രാകേഷ് കുമാര്‍ ജയിന്റെ പേരാണ് പരിഗണനയില്‍ ഉള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നിലവിലെ അന്വേഷണ സംഘം സുപ്രിം കോടതി വിപുലീകരിക്കാനും സാധ്യതയുണ്ട്. യുപി കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രിം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച വൈകിട്ടായിരുന്നു പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിം കോടതി നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. തെളിവുകള്‍ സംരക്ഷിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ പ്രതികള്‍ക്കെതിരെയും നിയമം അതിന്റെ വഴിക്കു പോകണമെന്നും എട്ട് പേര്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ അതിന്റെ അന്വേഷണത്തിന് വിശ്വാസം പകരാന്‍ സര്‍ക്കാര്‍ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ബെഞ്ച് പറഞ്ഞിരുന്നു.

Top