തയ്‌വാൻ തിരഞ്ഞെടുപ്പില്‍ ചൈനവിരുദ്ധ പാര്‍ട്ടിക്ക് വിജയം; ലായ് ചിങ് തെ പ്രസിഡന്റാകും

തായ്‌പേയ് : തയ്‌വാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചൈനവിരുദ്ധ പാര്‍ട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) അധികാരത്തില്‍ തുടരും. അമേരിക്കന്‍ അനുകൂലി ലായ് ചിങ് തെ (വില്യം) പ്രസിഡന്റാകും. ചൈനയുമായി വീണ്ടും കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണികള്‍ക്കു നടുവിലാണ് പുതിയ പ്രസിഡന്റിനെയും പാര്‍ലമെന്റിനെയും തിരഞ്ഞെടുക്കാന്‍ തയ്‌വാനില്‍ തിരഞ്ഞെടുപ്പ് നടന്നത്.

യുഎസ് അനുകൂല ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും (ഡിപിപി) ചൈനാ അനുകൂല കുമിന്താങ് പാര്‍ട്ടിയും യുഎസിനെയും ചൈനയെയും ഉള്‍ക്കൊള്ളുന്ന സന്തുലിത സമീപനമാണു രാജ്യത്തിനു വേണ്ടതെന്നു വിശ്വസിക്കുന്ന തയ്‌വാനില്‍ പീപ്പിള്‍സ് പാര്‍ട്ടിയും (ടിപിപി) തമ്മിലുള്ള ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. ഭരണകക്ഷിയായ ഡിപിപിയെ പിന്തുണയ്ക്കുന്നവരിലേറെയും ദ്വീപില്‍ തന്നെ ജനിച്ചുവളര്‍ന്ന തദ്ദേശീയരായ തയ്വാനികളാണ്. തയ്‌വാനില്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കണമെന്നാണു ഡിപിപിയുടെ നിലപാട്. ഒരു രാജ്യം, രണ്ടു ഭരണവ്യവസ്ഥ എന്നതുപോലുള്ള ഹോങ്കോങ് മോഡല്‍ തയ്വാനില്‍ നടപ്പാക്കാന്‍ പാടില്ലെന്നും ഡിപിപി വിശ്വസിക്കുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്നു പാര്‍ട്ടികള്‍ക്കും പ്രധാനമായും അഭിപ്രായവ്യത്യാസമുണ്ടായിരുന്നതു ചൈനയോടുള്ള സമീപനത്തിന്റെ കാര്യത്തിലാണ്. ഡിപിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ലായ് ചിങ് തെ (വില്യം) അധികാരത്തിലെത്തുന്നതോടെ, ഭാവിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാനിടയുള്ള ആക്രമണം തടയാന്‍ സൈനിക സന്നാഹങ്ങള്‍ ബലപ്പെടുത്തും. അതിനു യുഎസിന്റെ സഹായം കിട്ടും.

തദ്ദേശീയമായി മുങ്ങിക്കപ്പലുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. യുഎസിലെ മുന്‍ സ്ഥാനപതി ഹിസിയാവോ ബി കിം ആണു ഡിപിപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ തയ്വാന്റെ രാജ്യാന്തര ബന്ധങ്ങളുടെ ചുമതല വഹിക്കുക ഇദ്ദേഹമായിരിക്കും എന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍, വരുംനാളുകളില്‍ ചൈന പ്രകോപനം ശക്തിപ്പെടുത്താനും ചൈന – തയ്വാന്‍ ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമാകാനുമാണ് സാധ്യത.

തയ്‌വാനെതിരെ ചൈന സൈനിക നടപടികള്‍ ശക്തമാക്കുമോ, നിര്‍ത്തിവച്ച ഉഭയകക്ഷി സംഭാഷണങ്ങള്‍ പുനരാരംഭിക്കുമോ, ദ്വീപിനു മേലുള്ള അവകാശവാദം വീണ്ടും സജീവമാക്കുമോ എന്നെല്ലാം ഈ തിരഞ്ഞെടുപ്പുഫലമാണു തീരുമാനിക്കുക. എന്തുതന്നെയായാലും അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതാകും. രാജ്യാന്തര ഗതാഗതത്തിലെ മുഖ്യകേന്ദ്രമെന്ന നിലയില്‍ തയ്വാന്‍ കടലിടുക്കിന്റെ സുരക്ഷയും സംരക്ഷണവും വളരെയേറെ പ്രധാനമാണ്.

ലോകത്തിലെ ആകെ ചരക്കുനീക്കത്തിന്റെ പകുതിയിലധികവും അതിലൂടെയാണു കടന്നുപോകുന്നത്. മാത്രമല്ല, ആഗോളതലത്തില്‍ സെമി കണ്ടക്ടര്‍ വിതരണശൃംഖലയില്‍ തയ്വാനു നിര്‍ണായക സ്ഥാനമുണ്ട്. ഇന്നു ലോകത്തില്‍ ഉപയോഗിക്കപ്പെടുന്ന അത്യാധുനിക സെമി കണ്ടക്ടര്‍ ചിപ്പുകളില്‍ 90 ശതമാനവും ഉല്‍പാദിപ്പിക്കുന്നതു തയ്വാനിലാണ്. തയ്വാന്‍ കടലിടുക്കില്‍ ആധിപത്യം പുലര്‍ത്താനും വിതരണ ശൃംഖലയെ നിയന്ത്രിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങള്‍ തടയേണ്ടതിന്റെ ആവശ്യം യുഎസ് തിരിച്ചറിയുന്നുണ്ട്. ചുരുക്കത്തില്‍, ഈ കൊച്ചു ദ്വീപിനെച്ചൊല്ലിയുള്ള പിടിവലി തുടരുകതന്നെ ചെയ്യും.

Top