പാക് ക്രിക്കറ്റ് ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു

ലാഹോര്‍: പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം നസീറാബാദ് പൊലീസാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. 2020 നവംബറിൽ ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറാണ് താരത്തിനെതിരേ ലൈംഗിക പീഡനമാരോപിച്ച് പരാതി നൽകിയത്. ബാബര്‍ അസം കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

ഇതു സംബന്ധിച്ച് ചില മെഡിക്കല്‍ രേഖകള്‍ ഹമിസ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തുടർന്നാണ് ലാഹോര്‍ പൊലീസിനോട് ബാബറിനെതിരേ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നൊമാന്‍ മുഹമ്മദ് നയീം ആവശ്യപ്പെട്ടത്. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ച് താരത്തിനെതിരേ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

നിലവില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ബാബര്‍ അസം. തള്ളവിരലിനേറ്റ പരിക്കു മൂലം ഈയിടെ അവസാനിച്ച ന്യൂസിലന്‍ഡ് പര്യടനത്തില്‍ താരം കളിച്ചിരുന്നില്ല. സൗത്ത് ആഫ്രിക്കയുമായി രണ്ട് ടെസ്റ്റുകളിലും 3 ട്വന്റി 20 മത്സരങ്ങളിലും പാക്കിസ്താന്‍ കളിക്കും. ജനുവരി 26 മുതല്‍ ഫെബ്രുവരി 14 വരെയാണ് മത്സരങ്ങള്‍ നടക്കുക.

Top