പാലക്കാട്ട് യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭർത്തൃവീട്ടിൽ ശ്രുതി എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീജിത്ത് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രുതിയെ ഭർത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു മാതാപിതാക്കൾ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയിരുന്നു.

മാതാപിതാക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വഴക്കുകൾ പതിവായിരുന്നതായും പൊലീസിന് ബോധ്യമായി. ശ്രീജിത്തിൻ്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്ള തർക്കങ്ങളാണ് ശ്രുതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. എല്ലാ ആരോപണങ്ങളിലും കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ആലത്തുർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു.മരണത്തിന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്. തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ മാതാ പിതാക്കൾ പറയുന്നു.  ഭർത്താവ് ശ്രീജിത്ത് പിന്നിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണ്. ഭർതൃവീട്ടുകാരിൽ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ജാതിപറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു എന്നും ശ്രുതിയുടെ മാതാപിതാക്കൾ പറയുന്നു.

Top