കണ്ണടച്ച് ‘സമ്മാനം’ കാത്ത് യുവാവ്; കഴുത്തിൽ വെട്ടി പ്രതിശ്രുത വധു

ചെന്നൈ ∙ ‘സർപ്രൈസ് സമ്മാനം’ നൽകാനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ ശേഷം യുവതി പ്രതിശ്രുത വരന്റെ കഴുത്തിൽ വെട്ടി. ആന്ധ്ര സ്വദേശിയും ഹൈദരാബാദിലെ സിഎസ്ഐആറിൽ ഗവേഷകനുമായ രാമനായിഡു (28) ആണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്.

പ്രതിശ്രുത വധു പുഷ്പ (22) ഒളിവിലാണ്. താൽപര്യമില്ലെന്നറിയിച്ചെങ്കിലും മാതാപിതാക്കൾ വിവാഹതീരുമാനവുമായി മുന്നോട്ടുപോയതിന്റെ ദേഷ്യത്തിലാണ് ആക്രമണമെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

ബന്ധുക്കളെ വിവാഹം ക്ഷണിക്കാൻ മാതാപിതാക്കൾ വിദേശത്തേക്കു പോയ സമയത്താണു പുഷ്പ യുവാവിനെ വിളിച്ചത്. ഇരുവരും ക്ഷേത്രദർശനം നടത്തിയ ശേഷം പുഷ്പയുടെ വീട്ടിലെത്തി കേക്ക് മുറിച്ചു. പരസ്പരം കേക്ക് നൽകിയ ശേഷമാണ് സമ്മാനം തരാനുണ്ടെന്നും കണ്ണടയ്ക്കാനും യുവതി ആവശ്യപ്പെട്ടത്. രാമനായിഡു കണ്ണടച്ചയുടൻ കഴുത്തിൽ വെട്ടുകയായിരുന്നു.

Top