പോളണ്ടിനെതിരെ ഇരട്ട ഗോള്‍, റെക്കോര്‍ഡ്; പെലെയേയും മറികടന്ന് എംബാപ്പെയുടെ തേരോട്ടം

ദോഹ: പോളണ്ടിനെതിരായ ഇരട്ടഗോൾ നേട്ടത്തോടെ ഖത്തറിലെ ഗോൾവേട്ടക്കാരിൽ ഒന്നാമനായി കിലിയൻ എംബാപ്പെ. ഈ ലോകകപ്പിൽ ഇതുവരെ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്. ഇതോടെ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഒമ്പത് ആയി. കഴിഞ്ഞ ദിവസമാണ് ലിയോണൽ മെസി ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിലെ ഒമ്പതാം ഗോൾ കണ്ടെത്തിയത്. നോക്കൗട്ട് റൗണ്ടിൽ അദ്ദേഹത്തിന്റെ ആദ്യഗോൾ കൂടിയായിരുന്നിത്.

മെസി ഒമ്പത് ഗോളടിക്കാൻ അഞ്ച് ലോകകപ്പുകളിൽ 23 മത്സരങ്ങൾ വേണ്ടി വന്നു. എന്നാൽ ലോകകപ്പിലെ ഒമ്പതാം ഗോൾ നേടാൻ എംബാപ്പെയ്ക്ക് വേണ്ടിവന്നത് 11 മത്സരങ്ങൾ മാത്രം. തന്റെ രണ്ടാം ലോകകപ്പിൽ തന്നെ ഇതിഹാസ താരങ്ങളെ പിന്നിലാക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരൻ. 24 വയസിനിടെ ഏറ്റവുമധികം ലോകകപ്പ് ഗോൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡ് എംബാപ്പെ സ്വന്തം പേരിലാക്കി. ഒന്നിലധികം ലോകകപ്പുകളിൽ നാലോ അതിൽ കൂടുതലോ ഗോൾ നേടുന്ന ആദ്യ ഫ്രഞ്ച് താരവുമായി എംബാപ്പെ.

ലോകകപ്പ് ഗോളുകളുടെ എണ്ണത്തിൽ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, സിനദിൻ സിദാൻ, തിയറി ഒന്റി തുടങ്ങിയവരെല്ലാം എംബാപ്പെയ്ക്ക് പിന്നിലാണ്. നാല് ലോകകപ്പുകളിലായി 16 ഗോൾ നേടിയ ജർമൻ താരം മിറോസ്ലാവ് ക്ലോസെയാണ് ഗോൾവേട്ടയിൽ ഒന്നാമത്. 24 മത്സരങ്ങളാണ് ക്ലോസെ ലോകകപ്പിൽ കളിച്ചിട്ടുള്ളത്. എംബാപ്പെ ഈ മിന്നും ഫോം തുടർന്നാൽ ക്ലോസെയുടെ റെക്കോർഡ് ക്ലോസ് ചെയ്യാൻ അധികസമയം വേണ്ടിവരില്ലെന്നാണ് ആരാധകർ പറയുന്നത്.

പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് ക്വാർട്ടറിൽ കടന്നത്. എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാൻസിന് ജയമൊരുക്കിയത്. ഒലിവർ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോൾ. പെനാൽറ്റിയിലൂടെ റോബർട്ട് ലെവൻഡോസ്‌കി പോളണ്ടിന്റെ ആശ്വാസ ഗോൾ. ക്വാർട്ടറിൽ ഫ്രാൻസ്, ഇംഗ്ലണ്ടിനെ നേരിടും.

Top