സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല, കോണ്‍ഗ്രസിന്റ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാവില്ലെന്നും കെ വി തോമസ്

കണ്ണൂര്‍: താന്‍ കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് കെ വി തോമസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെകത്തിനെ ഭയ ക്കുന്നില്ല. കോണ്‍ഗ്രസിന്റ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാനാവില്ല. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ് എന്നും കെ വി തോമസ് പ്രതികരിച്ചു.

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. സമാനവേദികള്‍ വന്നാല്‍ ഇനിയും പങ്കെടുക്കും. കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ കത്തിനെ ഭയക്കുന്നില്ല. താന്‍ ദീര്‍ഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കില്‍ എ.കെ.ആന്റണിയെയും വയലാര്‍ രവിയെയും പുറത്താക്കണമായിരുന്നു എന്നും കെ വി തോമസ് പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് നടപടി വന്നാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇപ്പോഴിരിക്കുന്ന ഈ കെട്ടിടം പൊളിഞ്ഞു വീണാല്‍ എന്ത് ചെയ്യാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെ സുധാകരന്‍ വിളിച്ചാല്‍ വീട്ടിലേക്ക് ചെന്നു കാണുമെന്നും കെ വി തോമസ് പറഞ്ഞു.

കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നും അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കെ സുധാകരന്‍ അയച്ച കത്തില്‍ പറയുന്നു. കൊച്ചിയിലെ വാര്‍ത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.

രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറില്‍ കോണ്‍ഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ വി തോമസ് സ്റ്റാലിനും സിപിഎം നേതാക്കള്‍ക്കുമൊപ്പം ശ്രദ്ധാകേന്ദ്രമായത്. കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായിയുടെ മുന്നറിയിപ്പ് കോണ്‍ഗ്രസ്സിനുള്ളതാണ്. ബിജെപി വിരുദ്ധ ചേരിക്കുള്ള ശ്രമത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരായ സെമിനാറിലെ പങ്കാളിത്തത്തിന്റെ പേരില്‍ നടപടി എടുത്താല്‍ ദേശീയതലത്തില്‍ തന്നെ തിരിച്ചടിക്കുമോ എന്ന ആശങ്ക എഐസിസിക്കുണ്ട്. തോമസിന് എതിരെ എന്ത് നടപടിയുണ്ടാവും എന്നതാണ് ഇനിയറിയേണ്ടത്. പാര്‍ട്ടിയില്‍ നിന്നും ഒറ്റയടിക്ക് പുറത്താക്കാതെ എഐസിസി അംഗത്വത്തില്‍ നിന്ന് മാത്രം മാറ്റിനിര്‍ത്തലും പരിഗണിച്ചേക്കും.

Top