ജീവനക്കാരുടെ ജോലി മികവ് വിലയിരുത്തല്‍; നടപടിയുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

കുവൈറ്റ്: ജീവനക്കാരുടെ ജോലി മികവ് വിലയിരുത്താന്‍ നിര്‍ദേശവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം രംഗത്ത്. മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മര്‍സൂഖ് അല്‍ റഷീദിയാണ് ജീവനക്കാരുടെ ജോലിയിലെ പ്രകടനം വിലയിരുത്താന്‍ വിവിധ കാര്യാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയത്. എല്ലാ വര്‍ഷവും ജീവനക്കാരുടെ വിശദമായ അപ്രൈസല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രാലയത്തിലെ സര്‍ക്കുലറിലെ നിര്‍ദേശത്തിലുള്ളത്.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മുഴുവന്‍ ജീവനക്കാരുടെയും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുവരെ നല്‍കിയിരുന്ന റിപ്പോര്‍ട്ടില്‍ ഓരോരുത്തരുടെയും പ്രത്യേകമായുള്ള ഗുണദോഷ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നില്ല. അവലോകന റിപ്പോര്‍ട്ട് ഈ രീതിയില്‍ പോരെന്നും വ്യക്തമായ വിവരങ്ങള്‍ എഴുതണമെന്നുമാണ് നിര്‍ദേശിച്ചത്. ജീവനക്കാരുടെ കരാര്‍ പുതുക്കുന്നിടത്ത് ഈ റിപ്പോര്‍ട്ട് നിര്‍ണായകമാവും.

സ്വദേശിവത്കരണ ഭാഗമായി വിദേശികളെ പിരിച്ചുവിടുമ്പോള്‍ ആദ്യം പരിഗണിക്കുക മോശം പ്രകടനം നടത്തിയവരെയാകും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിരവധി ജീവനക്കാരെ ഇങ്ങനെ പിരിച്ചുവിട്ടിരുന്നു. പ്രകടനം മെച്ചമില്ലാത്ത നിരവധി സ്വദേശി അധ്യാപകരെ മന്ത്രാലയത്തിലെ തന്നെ ഭരണവകുപ്പിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Top