കുവൈത്ത്: കുവൈത്തിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ രക്തസാമ്പിള്‍ മാറ്റിയതിന് മലയാളി നഴ്‌സിന് 5 വര്‍ഷം തടവ്.
തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ ബേബിയുടെ മകന്‍ എബിന്‍ തോമസിനാണ് കുവൈത്ത് കോടതി അഞ്ചു വര്‍ഷം തടവും പിഴയും വിധിച്ചത്.
നിലവില്‍ ജാമ്യത്തിലുള്ള എബിന് വിധിയുടെ പശ്ചാത്തലത്തില്‍ അപ്പീല്‍ നല്‍കാന്‍ കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്.
കുവൈത്ത് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും എബിന്റ അഭിഭാഷകന്‍ അറിയിച്ചു.
മാര്‍ച്ച് മുതല്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞിരുന്ന എബിന് ഓഗസ്റ്റില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.
കുവൈത്തിലെ അല്‍-ഫാഹീല്‍ മെഡിക്കല്‍ സെന്ററില്‍ നഴ്സായിരുന്നു എബിന്‍.
അറബിയുടെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചിരുന്ന ബംഗ്ലാദേശി സ്വദേശിക്ക് മഞ്ഞപ്പിത്തമുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്ന കുറ്റമാണ് കുവൈത്ത് കോടതി ചുമത്തിയിരുന്നത്.
അല്‍-ഫാഹീല്‍ മെഡിക്കല്‍ സെന്ററില്‍ ബംഗ്ലാദേശ് സ്വദേശി പരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നില്ല.
എന്നാൽ അറബിയുടെ വീട്ടില്‍ ജോലി ചെയ്യവേ ഇയാള്‍ രോഗബാധിതനാണെന്ന് കണ്ടെത്തി.
തുടർന്നാണ് രോഗിയുടെ രക്തസാമ്പിള്‍ മാറ്റിയെന്ന് ആരോപിച്ച് രാജ്യദ്രോഹകുറ്റം ചുമത്തിയാണ് എബിനെ കുവൈത്ത് പോലീസ് അറസ്റ്റു ചെയ്തത്.
എബിന്‍ ഉള്‍പ്പെടെ ഏഴു പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശികളാണ് മറ്റുള്ളവർ.
സംഭവത്തില്‍ എബിന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും വ്യക്തമാക്കിയത്.
ബംഗ്ലാദേശിയായ ഹസന്‍ എന്നയാള്‍ ബംഗ്ലാദേശി യുവാവില്‍ നിന്നും പണം കൈപ്പറ്റി രക്തസാമ്പിള്‍ മാറ്റുകയായിരുന്നു എബിന്റ സുഹൃത്തുക്കൾ അറിയിച്ചു.