സപ്തംബറിന് മുമ്പായി രണ്ട് ലക്ഷം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ് സിറ്റി: അടുത്ത സെപ്റ്റംബറില്‍ സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനൊരുങ്ങി കുവൈറ്റ്.

കുട്ടികള്‍ സ്‌കൂളുകളില്‍ തിരികെയെത്തുന്നതിന് മുമ്പായി രണ്ട് ലക്ഷം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാണ് പദ്ധതിയെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ വിതരണം നല്‍കുക.

ഫൈസര്‍ വാക്സിനായിരിക്കും കുട്ടികള്‍ക്ക് നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികളില്‍ ഫൈസര്‍ വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഇതിനകം നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

ഖത്തര്‍, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനകം കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചുകഴിഞ്ഞു. 12 വയസ്സിന് മുകളിലുള്ള കുട്ടികളെ കൂടി വാക്സിനേഷന്‍ ക്യാംപയിനില്‍ ഉള്‍പ്പെടുത്തുന്നതോടെ രാജ്യത്തിലെ ജനങ്ങള്‍ക്ക് കൊവിഡിനെതിരായ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുവൈറ്റ് ഭരണകൂടം.

12നും 15നും ഇടയില്‍ പ്രായമുള്ള രണ്ട് ലക്ഷത്തിലേറെ കുട്ടികളില്‍ 1.28 ലക്ഷം കുട്ടികള്‍ സ്വദേശികളും 89923 പേര്‍ വിദേശികളുമാണെന്നാണ് കണക്ക്. കുട്ടികള്‍ക്കു കൂടി വാക്സിന്‍ നല്‍കുന്നതിനായി വാക്സിന്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് കൂടുതല്‍ ഡോസുകള്‍ കുവൈറ്റ് ആവശ്യപ്പെട്ടതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ഫൈസര്‍ വാക്സിന്റെ ഇരുപതാമത്തെ ബാച്ച് ജൂണ്‍ ആറിന് കുവൈറ്റില്‍ എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എമിറേറ്റ്സ് എയര്‍ലൈന്‍സിലെത്തുന്ന വാക്സിനുകള്‍ ഇവ സൂക്ഷിക്കാന്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

 

Top