കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വാഹനമോടിച്ചതിന് കഴിഞ്ഞ പത്തുമാസത്തിനിടെ പിടിയിലായത് 1808 കൗമാരക്കാർ. കാര്യമായി ബോധവത്കരണം നടത്തിയിട്ടും കുട്ടി ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരുന്നത് അധികൃതർ ഗൗരവമായാണ് കാണുന്നത്. 2019ൽ ആകെ 435 പേർ പിടിയിലായ സ്ഥാനത്താണ് വർധന. 2020ൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് കർഫ്യൂവും ലോക്ഡൗണും അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഗതാഗത നിയമലംഘനങ്ങൾ കുറവാണ്.
13 മുതൽ 16 വയസ്സ് വരെയുള്ളവരാണ് പിടിയിലായവരിൽ അധികവും. അതേസമയം, പത്തുവയസ്സുകാരൻ പോലും ഉണ്ട്. ജഹ്റ, അഹ്മദി, ഫർവാനിയ ഗവർണറേറ്റുകളിലാണ് കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. കുട്ടികൾക്ക് വാഹനം നൽകരുതെന്ന് ഗതാഗത വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞമാസം അവസാനത്തിൽ രണ്ടുദിവസത്തെ പരിശോധന കാമ്പയിനിടെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിടിയിലായത് 475 കൗമാരക്കാരാണ്. 304 പേരെ ജനറൽ ട്രാഫിക് വിഭാഗവും 163 പേരെ പട്രോൾ ടീമും എട്ടുപേരെ പൊതുസുരക്ഷ വിഭാഗവുമാണ് പിടികൂടിയത്.
ഇതേതുടർന്നാണ് കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകരുതെന്ന് ആഭ്യന്തരമന്ത്രാലയം രക്ഷിതാക്കൾക്ക് ശക്തമായ താക്കീത് നൽകിയത്. അതിനുശേഷവും ഒറ്റപ്പെട്ട പരിശോധനയിൽ നിരവധി കുട്ടികൾ പിടിയിലായി. ലൈസൻസില്ലാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനിടെ പിടിയിലായാൽ ഇവർക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.