കുവൈറ്റ്: 10 വർഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാൻ പൗരന്മാർക്ക് കുടുംബ, ബിസിനസ് വിഭാഗങ്ങൾ ഉൾപ്പടെയുള്ള വിസ പുനരാരംഭിക്കുമെന്ന് കുവൈറ്റ് പ്രഖ്യാപിച്ചു. പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്. 2011ലാണ് കുവൈറ്റ് പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വിസ നിരോധിച്ചത്. മുൻ സർക്കാരുകൾ ശ്രമിച്ചിട്ടും ഈ നിയന്ത്രണങ്ങൾ നീക്കാൻ കഴിഞ്ഞില്ല.
മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സന്ദർശന വേളയിൽ 2017 മാർച്ചിൽ കുവൈറ്റ് നിരോധനം പിൻവലിച്ചതായി അന്നത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം നടപ്പാക്കാന്‍ അന്നും കഴിഞ്ഞില്ല. വർക്ക് വിസ പുനഃസ്ഥാപിക്കുന്നത് പാകിസ്ഥാനികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വർധിപ്പിക്കുമെന്നും കുവൈറ്റ് ആഭ്യന്തരമന്ത്രി പറഞ്ഞു.