ആഗസ്ത് ഒന്നു മുതല്‍ പ്രവാസികളെ പ്രവേശിപ്പിക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ് സിറ്റി: ആഗസ്ത് ഒന്നു മുതല്‍ കൊവിഡ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കുവൈറ്റ് അധികൃതര്‍ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ദിവസം എത്താവുന്ന യാത്രക്കാരുടെ എണ്ണം 5000 ആക്കി ഉയര്‍ത്തി. നേരത്തേ 1000 മാത്രമായിരുന്നത് കഴിഞ്ഞ മാസം 3500 ആയി ഉയര്‍ത്തിയിരുന്നു.

ബുധനാഴ്ച മുതല്‍ വിമാനത്താവളത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ എണ്ണം 5000 ആയി ഉയര്‍ത്തിയതായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ യൂസുഫ് അല്‍ ഫൗസാന്‍ അറിയിച്ചു. അതേസമയം, കുവൈറ്റില്‍ നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.

കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഒരു ദിവസം 67 വിമാന സര്‍വീസുകള്‍ അനുവദിക്കാനും അധികൃതര്‍ തീരുമാനിച്ചു. ആഗസ്ത് ഒന്ന് മുതല്‍ തന്നെ വാക്സിനെടുത്ത വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

കുവൈറ്റ് പ്രവേശന വിലക്ക് പിന്‍വലിക്കുന്നതോടെ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ നാടുകളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് കുവൈറ്റില്‍ തിരികെയെത്തുക. പ്രവാസികളുടെ വലിയ ഒഴുക്ക് തന്നെയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്നത്.

നിലവില്‍ കുവൈറ്റില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്കും കുവൈറ്റില്‍ അംഗീകാരമുള്ള കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ എടുത്തവര്‍ക്കുമാണ് ആഗസ്ത് മുതല്‍ പ്രവേശനം അനുവദിക്കുക. നിലവില്‍ സന്ദര്‍ശക വിസ ഉള്‍പ്പെടെ പുതിയ വിസകള്‍ കുവൈറ്റ് നല്‍കുന്നില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ മാര്‍ച്ച് മുതലാണ് കുവൈറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവരാണെങ്കിലും കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂറിനിടയില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. അതത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ അംഗീകാരമുള്ള ലാബുകളില്‍ നിന്നായിരിക്കണം പരിശോധന നടത്തേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യം എയര്‍ലൈന്‍ കമ്പനികള്‍ ഉറപ്പുവരുത്തണം.

ഇതിനു പുറമെ, കുവൈറ്റിലെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്. ക്വാറന്റൈനില്‍ കഴിയവെ മൂന്നാം ദിവസം വീണ്ടും പിസിആര്‍ ടെസ്റ്റിന് വിധേയരാവണം. ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കില്‍ മൂന്നു ദിവസം കഴിഞ്ഞ്  ക്വാറന്റൈന്‍ ഒഴിവാക്കാം. ഫലം പോസിറ്റീവാണെങ്കില്‍ ക്വാറന്റൈനില്‍ തുടരുകയും ആറാം ദിവസം വീണ്ടും പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുകയും വേണം.

അതിനിടെ, വിദേശ രാജ്യങ്ങളില്‍ വച്ച് നല്‍കപ്പെടുന്ന പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക സാങ്കേതിക സംഘത്തിന് രൂപം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top